കോഴിക്കോട്: എക്സൈസ് വാഹനപരിശോധനയ്ക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി വിനീത്, വിതരണക്കാരൻ പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് സംഘം പറഞ്ഞു.
വിശാഖപട്ടണത്ത് നിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഏജൻറുമാർക്ക് ഓൺലൈൻ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന സ്ഥലത്തെത്തി മയക്കുമരുന്ന് ശേഖരിക്കുകയാണ് ഇവരുടെ പതിവ്. രണ്ട് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വിൽപ്പന.
ഒരു ബോട്ടിലിന് 2000 രൂപ വരെ ഈടാക്കുന്നതായും കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് വിൽപ്പനയെന്നും എക്സൈസ് സംഘം പറഞ്ഞു. പിടിയിലായ വിനീത് നേരത്തെയും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നതിനാല്‍ ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് പരിശോധന കൂടുതൽ ശക്തമാക്കുമെന്നും സംഘം അറിയിച്ചു.
മദ്യപിച്ചാൽ 'റോക്കി ഭായി' ആകും; ഭാര്യ എതിരാളിയും; ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ
തൊടുപുഴ: മദ്യപിച്ചശേഷം ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. ഇടുക്കി അണക്കര സ്വദേശി പുല്ലുവേലിൽ ജിഷ്ണുദാസ് ആണ് അറസ്റ്റിലായത്. ജിഷ്ണുദാസ് മദ്യപിച്ച ശേഷം, ഭാര്യയെ ഉപദ്രവിയ്ക്കുന്നത് പതിവായിരുന്നു.
കെജിഎഫ് സിനിമയിലെ നായക കഥാപാത്രം റോക്കി ഭായി ആണ് താൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച്, മുഖത്ത് ക്രൂരമായി മർദിച്ചിരുന്നു. കഴിഞ്ഞ ദിവസം, വിവരം അറിഞ്ഞെത്തിയ ഭാര്യാ പിതാവിന്റെ മുൻപിൽ വെച്ചും മർദനം തുടർന്നു.
കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിയ്ക്കുന്നതും പതിവായിരുന്നു. ഇതോടെയാണ്, വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Drug Seized