സ്റ്റാലിൻ
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് വർഗീസ്, പാമ്പാടുംപാറ സ്വദേശി ചെരുവിള പുത്തൻവീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന കണ്ണൻ എന്നിവരെയാണ് ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 9ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുതോണിയിലെ മെഡിക്കൽ സ്റ്റോർ ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെ സ്ഥാപനം അടച്ചു വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിൽ പിൻതുടർന്ന് വഴിയിൽ തടഞ്ഞ് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ലൈജുവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ സമീപവാസികൾ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കണ്ണിനും ശരീരത്തും പരിക്കേറ്റ ലൈജു ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ലൈജുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന യുവതിയുമായി മുൻപ് ബന്ധം ഉണ്ടായിരുന്ന ആളാണ് ഒന്നാംപ്രതി ജനീഷ് വർഗീസ്. എന്നാൽ ഇടക്കാലത്ത് യുവതി ജനീഷുമായി അകന്നു. യുവതിക്ക് ലൈജുമായി ബന്ധമുണ്ടെന്നും ഇതു മൂലമാണ് തന്നിൽ നിന്നും അകന്നത് എന്നുമുള്ള ധാരണയിലാണ് പ്രതി സുഹൃത്തുമായി ചേർന്ന് ആക്രമിച്ചത് എന്നാണ് നിഗമനം. എന്നാൽ ആക്രമണത്തിനിരയായ ലൈജുവുമായി സംസാരിച്ച ശേഷമേ കാരണം സ്ഥിരീകരിക്കാനാവു എന്ന് ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് വി.യു കുര്യാക്കോസ് പറഞ്ഞു.
Also Read- ഇടുക്കിയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം
ഏറെക്കാലം പാലക്കാട് ഒരുമിച്ച് ജോലി ചെയ്തിട്ടുള്ള പാമ്പാടുംപാറ സ്വദേശി രതീഷ് എന്ന് വിളിക്കുന്ന കണ്ണനെ ആക്രമണത്തിനായി പ്രതി കൂടെ കൂട്ടുകയായിരുന്നു. ഇവർ കഴിഞ്ഞ ദിവസം മടങ്ങിവരുമ്പോൾ പെരുമ്പാവൂരിൽ നിന്നും ആസിഡ് വാങ്ങിയതായാണ് വിവരം. സംഭവ ദിവസമായ കഴിഞ്ഞ 9ന് ഇരുവരും ലൈജുവിന്റെ കടയുടെ സമീപത്ത് ഇരുവരും ആസിഡുമായി കാത്തുനിന്ന് കട അടച്ചശേഷം പുറകെ എത്തി ആക്രമിക്കുകയായിരുന്നു എന്നും രണ്ടാം പ്രതി രതീഷ് പോക്സോ ഉൾപ്പെടെയുള്ള മറ്റു ചില കേസുകളിലും പ്രതിയാണന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർ രണ്ടുപേർ മാത്രമാണ് അക്രമണത്തിന് പിന്നിലെന്നും, കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള ലൈജുവിന് സംസാരിക്കാറായ ശേഷം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇടുക്കി ഡിവൈഎസ്പി ബിനു ശ്രീധരന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി കരിമണൽ സർക്കിൾ ഇൻസ്പെക്ടർമാരും ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Acid attack, Crime news, Idukki, Kerala police