തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടമ്മയെ നടുറോഡിൽ അജ്ഞാതൻ ആക്രമിച്ച സംഭവം അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ടുപൊലീസുകാരെ സസ്പെൻഡ് ചെയ്തു. രഞ്ജിത്ത്, ജയരാജ് എന്നീ പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 13ന് രാത്രി 10.30ഓടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ, ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും കണ്ടെത്തി.
Also Read- വണ്ടി തടഞ്ഞുനിർത്തി 49 കാരിക്കു നേരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തത് മൂന്ന് ദിവസത്തിന് ശേഷം
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതായി അധ്യക്ഷ പി സതീദേവി പറഞ്ഞു. യുവതിയുടെ തലയിൽ നല്ല പരിക്കേറ്റിട്ടുണ്ട്. പൊലീസ് നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. വീട്ടമ്മ സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് പറഞ്ഞത് പൊലീസിന് ഭൂഷണമല്ല. പേട്ട പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും സതീദേവി അറിയിച്ചു.
വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽവച്ചാണ് യുവതിക്കെതിരെ ആക്രമണമുണ്ടായത്. മരുന്നു വാങ്ങി മടങ്ങുമ്പോൾ മടങ്ങുമ്പോൾ അജ്ഞാതൻ പിന്തുടരുകയായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി വേഗത്തിൽ വാഹനം ഓടിച്ചുപോയി. വാഹനം വീട്ടുവളപ്പിലേക്കു കയറ്റാൻ ശ്രമിക്കുമ്പോൾ ബൈക്കിലെത്തിയയാൾ വാഹനം മുന്നിലേക്കു കയറ്റി തടഞ്ഞു.
ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർത്തു. അക്രമി തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക് ഇടിച്ചു. ഇടതു കണ്ണിനും കവിളിലും പരുക്കേറ്റ യുവതി ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack Against Woman, Kerala police, Thiruvananthapuram