ദുബായ് : മയക്കു മരുന്ന് വേട്ടയിൽ റെക്കോഡിട്ട് ദുബായ് പൊലീസ്. യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ 280 മില്യൺ ദിർഹം വിലമതിക്കുന്ന 365കിലോയോളം ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വാഹനത്തിന്റെ സ്പെയർ പാർട്സുകളിൽ കടത്താൻ ശ്രമിച്ച ഹെറോയിൻ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഏഷ്യക്കാരായ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്ത് ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ശ്രമിച്ച രണ്ട് അന്തരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളിൽപെട്ട ഇവർ പൊലീസ് പിടിയിലാകുന്നത്. 268 കിലോ ഹെറോയിൻ, 96 കിലോ ക്രിസ്റ്റൽ മെത്ത്, ഒരു കിലോ ഹാഷിഷ് എന്നിവയയായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹെറോയിൻ വേട്ടയാണിതെന്നാണ് പൊലീസ് അറിയിച്ചത്.
ഓപ്പറേഷൻ 'സ്റ്റോക്കർ' എന്ന പേരിൽ അജ്മാൻ, ഷാര്‍ജ, ഉമ് അൽ ഖൈവാൻ പോലീസിന്റെ സംയുക്ത സഹകരണത്തോടെയായിരുന്നു രാജ്യത്ത് മയക്കു മരുന്ന് വ്യാപകമാക്കാനുള്ള സംഘത്തിന്റെ നീക്കം പൊലീസ് തകർത്തത്. രാജ്യത്ത് അന്താരാഷ്ട്ര ലഹരി മാഫിയ പ്രവർത്തിക്കുന്ന വിവരം ദുബായ് പൊലീസിനാണ് ലഭിച്ചത്. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷത്തിലാണ് സംഘം പിടിയിലാകുന്നത്. രാജ്യത്തെ യുവാക്കളെയായിരുന്നു ലഹരി സംഘം ലക്ഷ്യം വച്ചിരുന്നത്. വിവിധ രാജ്യങ്ങൾ വഴി ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായതായി പൊലീസ് അറിയിച്ചു. ഇന്റർപോളിന്റെ കൂടെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
സംശയം തോന്നിയവരുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച വിവരങ്ങൽ നൽകിയ ദുബായ് ഡാറ്റാ അനാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളും അന്വേഷണത്തിൽ നിർണായകമായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.