ഉത്തർപ്രദേശ് : സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് തോക്കെടുത്ത് വെടിയുതിർത്തു.
ഉത്തർപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അവിടെത്തന്നെയുള്ള വനിതാ കോണ്‍സ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകൻ പറഞ്ഞ ഒരു കമന്റാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്.
കോൺസ്റ്റബിൾ മോനു കുമാറാണ് സർവീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. ഇയാൾ ആരെയും ലക്ഷ്യം വെച്ചായിരുന്നില്ല വെടിയുതിർത്തതെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.
"ഒരു പോലീസുകാരൻ സഹപ്രവര്‍ത്തകയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ആക്ഷേപകരമോ നിയമവിരുദ്ധമോ ആയ ഒന്നുമില്ല. അശ്രദ്ധയ്ക്കും അച്ചടക്കത്തിന്റെ പേരിലുമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്." എസ്.എസ്.പി. സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.
read also : ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നു; മൃതദേഹം കിട്ടിയത് റോഡരികിൽ നിന്ന്
ബാഗ്പത് ജില്ലയിൽ നിന്നുള്ള പോലീസ് കോൺസ്റ്റബിളാണ് മോനുകുമാർ. 2019മുതൽ ഇദ്ദേഹം ബഹേരി പോലീസ് സ്റ്റേഷനിൽ സേവനം ചെയ്തു വരികയായിരുന്നു.
മുമ്പ് തന്നെ പരിചയത്തിലുള്ള വനിതാ കോൺസ്റ്റബിളുമായി മോനുകുമാറിന് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇരുവരും ഒരേ സ്റ്റേഷനിൽ സേവനത്തിനെത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി മോനു കുമാറിന്റെ സഹപ്രവർത്തകനായ യോഗേഷ് ചാഹൽ ഇവരുടെ ബന്ധത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തി
നേരത്തേയും ഇത്തരത്തിൽ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയിലെ പരാമർശങ്ങൾ വലിയ തർക്കത്തിൽ കലാശിച്ചത്. തുടർന്ന് രോഷാകുലനായ മോനുകുമാർ സ്റ്റേഷനിൽ തോക്കുകൾ സൂക്ഷിക്കുന്നിടത്ത് നിന്ന് തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.