കൊല്ലം: പുതപ്പ് വിൽക്കാനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ ശിക്ഷിച്ചത്. പുതപ്പുകച്ചവടത്തിനെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപയും ബലാത്സംഗശ്രമത്തിന് മുന്നുവര്‍ഷം കഠിനതടവും 15,000 രൂപയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.
2019 ഏപ്രില്‍ 13ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. അതിനുശേഷം വാതില്‍ ചാരി യുവതി അകത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെ നൂർ മുഹമ്മദ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവതിയുടെ വായ് പൊത്തി പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. യുവതി കുതറിമാറി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും നൂർ മുഹമ്മദും സുഹൃത്തുക്കളും കടന്നുകളഞ്ഞു.
അതിന് ശേഷം നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല ജങ്ഷന് അടുത്തുനിന്നാണ് നൂര്‍ മുഹമ്മദിനെ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി ഇയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി താടി വടിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിയുന്നതിനിടെ ഭയന്നുപോയ യുവതി കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
Arrest | യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി. കോഴിക്കോട് പുതിയാപ്പയിലാണ് സംഭവം. കക്കോടി സ്വദേശിയായ ശരണ്യ എന്ന യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഭർത്താവ് ലിനീഷിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ , ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ലിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്നു യുവതിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു.
Also Read- 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും
കേസ് അന്വേഷിക്കുന്ന ടൌണ്‍ എസിപിയാണ് ലിനീഷിനെ അറസ്റ്റ് ചെയ്തത്. ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒന്‍പത് ദിവസത്തിനിടെയാണ് പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ശരണ്യയുടെ കുടുംബം ആരോപണം ഉയര്‍ത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ലിനീഷിനെ ചോദ്യം ചെയ്യുന്നതോടെ ശരണ്യയുടെ മരണത്തിലെ ദുരൂഹത പുറത്തുവരുമെന്നും അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assault woman, Crime news, Kollam district, Kollam News