മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതക വാര്‍ത്തയാണ് യുഎസില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ഇരകളില്‍ ഒരാളുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാചകം ചെയ്യുകയും ചെയ്ത യുവാവിന് കോടതി അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒക്ലഹോമയിലെ ലോറന്‍സ് പോള്‍ ആന്ഡേഴ്സണ് എന്ന 44 കാരാണ് 2021 ല്‍ നടന്ന കൊലപാതകത്തിലെ പ്രതി.
ബന്ധുവായ ലിയോണ്‍(67), ഇദ്ദേഹത്തിന്റെ കൊച്ചുമകളായ നാലു വയസ്സുകാരി കെയോസ് യേറ്റ്സ്, അയല്‍ക്കാരിയായ ആന്‍ഡ്രിയ ബ്ലാങ്കന്‍ഷിപ്പ്(41) എന്നിവരെയാണ് ലോറന്‍സ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി നടന്ന മൂന്നുകൊലപാതകങ്ങളില് ആന്‍ഡ്രിയയായിരുന്നു ആദ്യം കൊല്ലപ്പെട്ടത്. യുവതിയെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതി, മൃതദേഹത്തില്‍നിന്ന് ഹൃദയം പുറത്തെടുത്ത് ഇതുമായി ബന്ധുവായ ലിയോണിന്റെ വീട്ടിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇത് പാചകം ചെയ്യുകയും ലിയോണിനും കുടുംബത്തിനും വിളമ്പുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലിയോണിനെയും നാലു വയസ്സുള്ള കൊച്ചുമകളെയും പ്രതി കൊലപ്പെടുത്തിയത്. ലോറന്‍സിന്റെ ആക്രമണത്തില്‍ ലിയോണിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
മുന്‍പ് ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ലോറന്‍സ് ശിക്ഷാ കാലയളില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ലഹരി കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച ഇയാള്‍ക്ക് മൂന്നു വര്‍ഷം മാത്രമാണ് ജയിലില്‍ കഴിയേണ്ടിവന്നത്. ഇതിനിടെ ഒക്ലഹോമ ഗവര്‍ണര്‍ അനുവദിച്ച കൂട്ട ശിക്ഷായിളവില്‍ ലോറന്‍സിന്റെ പേരും ഉള്‍പ്പെടുകയായിരുന്നു.
എന്നാല്‍, മൂന്നു പേരെ പ്രതി കൊലപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ശിക്ഷായിളവ് ലഭിക്കേണ്ടവരുടെ പട്ടികയില്‍ ലോറന്‍സിന്റെ പേര് അബദ്ധത്തില്‍ ഉള്‍പ്പെട്ടതാണെന്നും കണ്ടെത്തി. അതിനിടെ, കൊല്ലപ്പെട്ട ലിയോണിന്റെ ഭാര്യ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒക് ലഹോമ ഗവര്‍ണര്‍ക്കെതിരെയും പ്രിസണ്‍ പരോള്‍ ബോര്‍ഡിനെതിരേയും കേസ് നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.