കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന (Actress Assault Case) കേസിൽ നടൻ വിജയ് ബാബുവിന്റെ (Vijay Babu) മുൻകൂർ ജാമ്യാപേക്ഷ (anticipatory bail application) ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരിക്കും ഹർജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണനാ വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനെ തുടർന്നാണ് ഇത്.
ബുധനാഴ്ച കൊച്ചിയിലെത്തുമെന്നാണ് വിജയ് ബാബു അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. പ്രതി നാട്ടിലെത്തിയശേഷം ജാമ്യ ഹർജി പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പ് പ്രതി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻറെ ശക്തമായ എതിർപ്പ് കാരണം അറസ്റ്റ് വിലക്കാൻ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാൽ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടുുകയായിരുന്നു.
മാർച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബായിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത് എങ്കിലും നിയമനടപടി ഭയന്നാണ് പോയതെന്നാണ് പ്രോസിക്യൂഷൻറെ നിലപാട്.
Also Read-
Kochi Metro | കൊച്ചി മെട്രോയിലെ ഭീഷണി സന്ദേശത്തിന് പിന്നില്‍ റെയില്‍ ഹൂണ്സോ? അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് എഡിജിപി കോടതിയില്‍ അറിയിച്ചിരുന്നു. പല കാര്യങ്ങളും മറച്ചുവച്ചാണ് വിജയ് ബാബു മുൻ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ബലാത്സംഗം ചെയ്ത നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്നും ഇവരുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു.
ഇതിനിടെ ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി വിദേശത്തേക്ക് ക്രെഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിക്കെതിരെ പൊലീസ് നടപടികള്‍ തുടങ്ങി. വൈകാതെ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. വിജയ് ബാബുവിന്റെ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നടിയാണ് ക്രെഡിറ്റ് കാർഡുകൾ കൈമാറിയത്.
ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ ദുബായിലേക്ക് ഒളിവിൽ പോയ വിജയ് ബാബുവിനായി രണ്ട് ക്രെഡിറ്റ് കാർഡുകൾ യുവനടിയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. വിജയ് ബാബുവിന്റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിലെ ചിലരുടെ സഹായവും നടിക്ക് ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ദുബായിൽ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീർന്നതിനെ തുടർന്ന് ക്രെഡിറ്റ് കാർഡുകൾ കൈമാറാൻ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.