തൃശൂർ (Thrissur) പെരിഞ്ചേരിയിൽ (Perinchery) ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടുവഴക്കിനെത്തുടർന്ന് താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് പൊളിഞ്ഞത്. കാമുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മന്‍സൂർ മാലിക്ക് (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം.
എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സത്യങ്ങൾ പുറത്തുവന്നത്. താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ബീരു, മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.
കുണ്ടറ രാധിക കൊലപാതകം: പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തിയെന്ന് സൂചന
കഴിഞ്ഞ ദിവസം കൊല്ലം (Kollam) കുണ്ടറയിലെ (Kundara) സ്ത്രീയുടെ കൊലപാതകത്തിന് പിന്നിൽ 20 വയസ് പ്രായം കുറഞ്ഞയാളെ വിവാഹം ചെയ്തതിൽ കുടുംബത്തിനുണ്ടായ അതൃപ്തി എന്ന് സൂചന. ആദ്യ ഭര്‍ത്താവുമായി വിവാഹ മോചനം നേടി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന 52 കാരിയായ രാധിക എന്ന സ്ത്രീയെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവം ഇങ്ങനെ. വിവാഹമോചനത്തിന് ശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവര്‍ക്ക് മക്കളില്ല. ഷീബാഭവനം എന്ന വീട് രാധികയുടെ പേരില്‍ എഴുതിനല്‍കിയിരുന്നു. രാധിക മുളവന സ്വദേശിയായ 32 കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം കുടുംബത്തിന് ഉള്‍ക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീണ്‍ രാധികയുമായി സംസാരിച്ചുനില്‍ക്കുന്നത് രാധികയുടെ സഹോദരി കണ്ടു.
പിന്നാലെ ഇവരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഞായറാഴ്ച രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി. ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാന്‍ഡ് ചെയ്തു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭര്‍ത്താവും തന്റെ വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ രാധികയും സഹോദരീഭർത്താവ് ലാല്‍കുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകിട്ട് പുറത്തുപോയിരുന്നു. അവര്‍ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ലാല്‍കുമാറിനെ (48) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Migrant worker arrested, Murder in Thrissur, Thrissur