തന്റെ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഭർത്താവ് മോഷ്ടിച്ചെന്ന് ആരോപിച്ച ഭാര്യയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്. തനിക്ക് 500,000 ദിര്‍ഹം (ഏകദേശം 1.12 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭര്‍ത്താവ് സിവില്‍ കേസ് (civil case) ഫയല്‍ ചെയ്തു. അബുദാബിയിലാണ് (abu dhabi) സംഭവം. വീട്ടില്‍ നിന്ന് 500,000 ദിര്‍ഹം വിലമതിക്കുന്ന തന്റെ ആഭരണങ്ങളും ബാഗുകളും വസ്ത്രങ്ങളും മോഷ്ടിച്ചതായാണ് ഭാര്യ പരാതി നല്‍കിയത്.
തുടര്‍ന്ന്, പ്രോസിക്യൂട്ടര്‍മാര്‍ ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തില്‍ അബുദാബി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. എന്നാല്‍ ഭാര്യയുടെ ഈ നീക്കം തന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നാണ് ഭർത്താവിന്റെ വാദം. തുടര്‍ന്ന് ഭാര്യയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം സിവില്‍ കേസ് ഫയല്‍ ചെയ്തു. നിയനടപടികള്‍ ആരംഭിച്ച കോടതിയില്‍ നിന്നും അപ്പീല്‍ കോടതിയില്‍ നിന്നുമുള്ള രണ്ട് വിധികളുടെയും പകര്‍പ്പുകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.
എന്നാൽ തന്റെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതായി സംശയിക്കുന്ന ആള്‍ക്കെതിരെ പരാതി നല്‍കാന്‍ തന്റെ കക്ഷിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയപ്പോള്‍ നിയമാനുസൃതമായ രീതിയിലാണ് യുവതി മുന്നോട്ടു പോയതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഭർത്താവിന് മാനനഷ്ടം സംഭവിച്ചു എന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും, അതിനാല്‍ തന്റെ കക്ഷിക്കെതിരായ കേസ് തള്ളിക്കളയണമെന്നും അഭിഭാഷക കോടതിയോട് ആവശ്യപ്പെട്ടു.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം കോടതി കേസ് തള്ളി. ഭർത്താവിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് കോടതി വിധിച്ചു. നിയമം ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ പേരിലാണ് ഭര്‍ത്താവിനെതിരെ ഭാര്യ പരാതി നല്‍കിയതെന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു. എന്നാൽ ഭർത്താവിന് ഭൗതികമോ ധാര്‍മ്മികമോ ആയി മാനനഷ്ടം സംഭവിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
സ്വന്തം സഹോദരിയെ വിവാഹം കഴിപ്പിക്കുന്നത് വരെ നോക്കിയതിന് 100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട കേസ് അല്‍ഐന്‍ കോടതി മുമ്പ് തള്ളിയിരുന്നു. സഹോദരിയെ വിവാഹം കഴിക്കുന്നതു വരെ നല്‍കിയ ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള ചിലവുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
തന്റെ സഹോദരിയെ വളർത്തിയതിന് ആവശ്യമായ എല്ലാ ചെലവുകളും കണക്കാക്കാന്‍ ഒരു അക്കൗണ്ടിംഗ് വിദഗ്ദ്ധനെ ചുമതലപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചാണ് കേസ് ഫയല്‍ ചെയ്തതെന്ന് ഔദ്യോഗിക കോടതി രേഖകള്‍ പറയുന്നു. നിയമപരമായി തന്റെ സഹോദരിയുടെ സംരക്ഷകന്‍ താനാണെന്നും അവള്‍ക്ക് വേണ്ട ഭക്ഷണം, വസ്ത്രങ്ങള്‍, അവളുടെ വിവാഹം വരെയുള്ള ജീവിതച്ചെലവുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ താന്‍ വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേസില്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി, പരാതിക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് വിധി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abu dhabi court, Husband and wife, Jewellery