തിരുവനന്തപുരം: അരുവിക്കരയില്‍ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേശി മുംതാസ് ആണ് മരിച്ചത്. മുംതാസിനെ ആക്രമിച്ച ഭർത്താവ് അലി അക്ബർ പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അലി അക്ബറിന്റെ ആക്രമണത്തിൽ മുംതാസിന്റെ മാതാവ് ഷാഹിറ(68)യും കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ക്കു ശേഷം അലി അക്ബർ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
മെഡിക്കല്‍ കോളജ് ജീവനക്കാരനായ അലി അക്ബർ വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേയാണ് ഭാര്യാ മാതാവിനേയും ഭാര്യയേയും ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലര മണിയോടെയാണ് സംഭവം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഷാഹിറയെയാണ് ഇയാൾ ആദ്യം ആക്രമിച്ചത്. വെട്ടേറ്റ ഷാഹിറ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും അലി അക്ബർ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവര്‍ സ്‌കൂള്‍ അധ്യാപികയാണ്. Also Read- ഭാര്യാമാതാവിനെ വെട്ടിക്കൊന്ന മെഡിക്കൽകോളേജ് ജീവനക്കാരൻ ഭാര്യയെ വെട്ടിയശേഷം സ്വയം തീകൊളുത്തി; അക്രമം നടത്തിയത് നാളെ വിരമിക്കാനിരിക്കെ
ഭാര്യാമാതാവിനേയും ഭാര്യയേയും ആക്രമിച്ച ശേഷം ഇയാൾ അടുക്കളയിലിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി. അലി അക്ബറിന്റേയും മുംതാസിന്റെയും മകളുടെ നിലവിളി കേട്ടാണ് അയൽവാസികൾ എത്തുന്നത്. ഗുരുതരമായി പൊള്ളലേറ്റ അലി അക്ബറിനേയും പരിക്കേറ്റ മുംതാസിനേയും ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്നതിനിടയിലാണ് മുംതാസിന്റെ മരണം. അലി അക്ബറിന്റെ നിലയും ഗുരുതരമാണ്.
അലി അക്ബറും മുംതാസും തമ്മിൽ കുടുംബപ്രശ്നം നിലനിൽക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചു. ഇവർ തമ്മിലുള്ള കേസ് പത്തുവർഷമായി കുടുംബകോടതിയിൽ നടക്കുകയാണെന്നുമാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Murder, Thiruvananthapuram