രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ
രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ
കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ (Anjuthengu) കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ പ്രവീൺ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച് അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി കാണാതായതിന് പിന്നാലെ അനീഷയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയിൽ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.
കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കാമുകന്റെ ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാർ, സിപിഒ ഷാൻ, മനോജ് , ഹേമവതി എന്നിവർ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ്; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍
ഒരാഴ്ച മുമ്പ് വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിനിയും കാമുകനും എം.ഡി.എം.എയുമായി പൊലീസ് പിടിയില്‍. കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ വീട്ടിൽ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ഇന്നലെ പുലർച്ചെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഇവർ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. ഇരുവരും ക്ഷേത്രത്തിൽ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേർപ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനിടയിലും ആര്യ ബന്ധം തുടർന്നു. കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബെംഗളൂരുവിലേക്ക് പോയത്. എന്നാൽ, അധിക ദിവസം അവിടെ താമസിക്കാതെ മയക്കുമരുന്നുമായി തിരിച്ചുവരികയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.