വീട്ടിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ച യുവതി നവജാതശിശുവിനെ ജനലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു കൊന്നു. കൊൽക്കത്തയിലെ കസ്ബ മേഖലയിലാണ് സംഭവം. നിക്കോള സ്റ്റാനിസ്ലാസ് എന്ന യുവതിയാണ് ശനിയാഴ്ച വൈകിട്ട് ടോയ്‌ലെറ്റില്‍ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ ജനലിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
അതേസമയം ശുചിമുറിയുടെ ജനലിന്റെ ചില്ല് തകർന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഇറങ്ങിയ ഏതാനും അയൽവാസികളാണ് യുവതി കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുന്നത് ആദ്യം കണ്ടത്. ശുചിമുറിക്ക് സമീപമുള്ള ഓടയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കസ്ബ പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കുകയും സംഘം സ്‌ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ കുഞ്ഞിന്റെ നില അതീവഗുരുതരമായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ കുഞ്ഞ് മരിച്ചു.
Also read-ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗികാതിക്രമം നടത്തിയ ഫുട്‍ബോൾ പരിശീലകൻ അറസ്റ്റിൽ
എന്നാൽ യുവതിക്ക് താൻ ഗർഭിണിയായ വിവരം അറിയില്ലായിരുന്നുവെന്നും കുറച്ചുനാളുകളായി ആർത്തവചക്രത്തിൽ മാറ്റമില്ലായിരുന്നു എന്നുമാണ് മൊഴി നൽകിയത്. യുവതി ഗർഭിണിയാണെന്ന കാര്യം ഭർത്താവിനും ബന്ധുക്കൾക്കും അറിയില്ല എന്നും പറയുന്നു. കൂടാതെ ഗർഭിണിയാണെന്ന് അറിയാത്തതിനാൽ കുഞ്ഞിനെ പ്രസവിച്ച ഉടൻ യുവതി ആശയക്കുഴപ്പത്തിലായെന്നും അതിനെ തുടർന്നാണ് ജനൽ തകർത്ത് ടോയ്‌ലറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നും യുവതി പറഞ്ഞു.
2022 ജൂൺ മുതൽ യുവതിയും ഭർത്താവും ലിവ്-ഇൻ റിലേഷനിലായിരുന്നു. ശേഷം കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇവർ വിവാഹിതരായത്. യുവതിയും ഭർത്താവും കടുത്ത മദ്യപാനികൾ ആണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇവർ വളരെ കുറച്ച് മാത്രമേ സംസാരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ ഇതിനുമുമ്പ് ഭർത്താവ് യുവതിയോട് ഗർഭിണിയാണോ എന്ന് സ്വയം പരിശോധിക്കൻ ആവശ്യപ്പെട്ടിരുന്നെന്നും ആർത്തവം ക്രമമായി വരുന്നതിനാൽ അപ്പോൾ യുവതി ഡോക്ടറുടെ അടുത്ത് പോയില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ ഏഴ് മാസം പ്രായമുള്ള മാസം തികയാത്ത കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്ന് അറിയിച്ചു. ഗർഭപാത്രത്തിലിരിക്കെ കുട്ടിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും അതിനാലാണ് രക്തം വന്ന് അത് ആർത്തവമായി യുവതി തെറ്റിദ്ധരിച്ചതെന്നും ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. കുട്ടിയ്ക്കേറ്റ ഗുരുതരമായ പരിക്കും പോഷകാഹാരക്കുറവുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറഞ്ഞിരിക്കുന്നത്. കൂടാതെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞതിനു ശേഷം അഴുക്കുചാലിലൂടെ ഒഴുക്കി കളയാമെന്ന് കരുതി ശുചിമുറിയിലെ ബക്കറ്റിൽ വെള്ളം നിറച്ചതായും യുവതി പറഞ്ഞു.
നിലവിൽ നിക്കോള എന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് കൂടതൽ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഐപിസി സെക്ഷൻ 315 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Infant died, Kolkata