തൃശൂർ: ആറുകിലോ കഞ്ചാവുമായി യുവതി കുന്നംകുളത്ത് പൊലീസ് പിടിയിലായി. പെരുമ്പിലാവ് ആല്‍ത്തറ മണിയില്‍ കളവീട്ടില്‍ ശ്രീദേവി (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ വിതരണവും വിൽപനയും നടത്തി വരികയായിരുന്നു.
പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവര്‍ തമിഴ്നാട്ടില്‍നിന്നും കഞ്ചാവ് ഇവിടെ എത്തിച്ചിട്ടുണ്ട്. നീലചടയന് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് കൊണ്ടുവരുന്നത്. ഇപ്പോള്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ആറു ലക്ഷത്തോളം രൂപ വില വരും.
തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവുമായി വരുന്ന ഇവര്‍ പിന്നീട് വീട്ടിലെത്തി ചെറിയ ചെറിയ പാക്കറ്റുകളാക്കി മാറ്റിയാണ് വിതരണത്തിനും വില്പനയ്ക്കും തയാറാക്കുന്നത്. മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപ്പേര്‍ ഇവരുടെ കീഴില്‍ ഏജന്‍സികളായും വിതരണക്കാരായും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കുന്നംകുളത്തും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നല്ല വില്പനയാണ് നടക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് വലിയതോതില്‍ ഇവിടേക്ക് എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.