ഇടുക്കി (Idukki) നെടുങ്കണ്ടത്ത് (Nedumkandam) ബന്ധുവിന് പണയം വയ്ക്കാൻ നൽകിയ സ്വർണ മാല (gold Chain) പറഞ്ഞ സമയത്ത് ലഭിക്കാതെ വന്നതോടെ വീട്ടുകാരുടെ മുന്നിൽ മോഷണകഥ മെനഞ്ഞ് വീട്ടമ്മ കുടുങ്ങി. പൊലീസ് എത്തിയതോടെ സിനിമാക്കഥയെ തോൽപ്പിക്കുന്ന വീട്ടമ്മയുടെ കെട്ടുകഥ വെളിച്ചത്തായി. ഇന്നലെ രാവിലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അതിരാവിലെ വീട്ടമ്മയെ സ്പ്രേ അടിച്ച് മയക്കിക്കിടത്തി മാല മോഷ്ടിച്ച രണ്ടംഗ സംഘത്തിന്റെ കഥ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.
രാവിലെ 7.30ന് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം തന്റെ മുഖത്ത് മയക്കുമരുന്ന് സ്പ്രേ അടിച്ച് ബോധം കെടുത്തിയെന്നും രണ്ടര പവന്റെ ആഭരണങ്ങളും 20,000 രൂപയും തട്ടിയെടുത്തെന്നുമാണ് പൊലീസിനോട് വീട്ടമ്മ പറഞ്ഞത്. വീട്ടമ്മയുടെ ഭർത്താവ് പുറത്തുപോയ സമയത്ത് എത്തിയ രണ്ടംഗ സംഘം മുഖം മൂടി ധരിച്ചിരുന്നു. പശുക്കൾക്ക് തീറ്റ നൽകുന്നതിനിടെ വീട്ടിനുള്ളിൽ നിന്നു ശബ്ദം കേട്ടാണ് കയറി വന്നത്. വന്ന സമയത്ത് മുഖത്തേക്ക് സ്പ്രേ അടിച്ചെന്നും കഴുത്തിൽ കത്തി വയ്ക്കുകയും ചെയ്തു. ബോധരഹിതയായ വീട്ടമ്മയെ സമീപവാസി കണ്ടെത്തിയതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതായിരുന്നു വീട്ടമ്മയുടെ മോഷണകഥ.
സംഭവം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മോഷണ സാധ്യതയൊന്നും പൊലീസ് കണ്ടെത്തിയില്ല. തുടർന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചപ്പോഴാണ് മോഷണ കഥയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുറത്തായത്. അടുത്ത ബന്ധുവിന് പണയം വയ്ക്കാൻ വീട്ടമ്മ ആരും അറിയാതെ മാല നൽകിയിരുന്നു. ഈ മാല തിരികെ ലഭിക്കാതെ വന്നതോടെ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാണ് മോഷണ കഥ മെനഞ്ഞത്.
കളിയാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ. കുറ്റിച്ചൽ അരുകിൽ വടക്കുംകര പുത്തൻവീട്ടിൽ എസ് നിഖിൽ (23) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. നിഖിലിനെ ബൈക്കിൽ സ്ഥലത്തെത്തിച്ച കുറ്റിച്ചൽ സ്വദേശിയായ അൽസാജ് ഒളിവിലാണ്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പ്രതി പെട്രോൾ ബോംബ് എറിയുകയായിരുന്നു. അന്നേ ദിവസം വൈകീട്ട് മൂന്നരയോടെ സ്കൂളിന് മുന്നിൽ ബസിൽ വന്നിറങ്ങിയ യുവാവിനെ കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന വിദ്യാർഥികൾ കളിയാക്കിയിരുന്നു. തുടർന്ന് ഇയാളും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും വിദ്യാർത്ഥികൾ ഇയാളെ കൈയേറ്റം ചെയ്യുകയുമുണ്ടായി.
ഇതിൽ പ്രകോപിതനായ യുവാവ് സ്ഥലത്ത് നിന്ന് മടങ്ങുകയും അല്പനേരത്തിനുള്ളിൽ മടങ്ങിയെത്തി കൈയിൽ കരുതിയ പെട്രോൾ ബോംബ് എടുത്ത് വിദ്യാർത്ഥികൾക്ക് നേരെ എറിയുകയായിരുന്നു. ഏറ് ലക്ഷ്യം തെറ്റി കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചുവരിൽ തട്ടി പൊട്ടിയതോടെ ആർക്കും പരിക്കേറ്റില്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Nedumkandam police