• HOME
  • »
  • NEWS
  • »
  • crime
  • »
  • സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ജീവനൊടുക്കാൻ ശ്രമിച്ച പിജി വിദ്യാർത്ഥിനി മരിച്ചു; ലൗ ജിഹാദെന്ന് ബിജെപി

സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ജീവനൊടുക്കാൻ ശ്രമിച്ച പിജി വിദ്യാർത്ഥിനി മരിച്ചു; ലൗ ജിഹാദെന്ന് ബിജെപി

സീനിയർ വിദ്യാർത്ഥിയായ ഡോ. എം എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഡോ. ഡി. പ്രീതി

ഡോ. ഡി. പ്രീതി

  • Share this:

    ഹൈദരാബാദ്: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ച പി ജി മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കെഎംസി വിദ്യാർത്ഥിനിയായ ഡോ. ഡി പ്രീതി (26) ഇന്നലെ രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് മരണം. മരിച്ച പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

    പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായതിന് പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർത്ഥിയായ ഡോ. എം എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഡോ. പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചെത്തിയവർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.

    Also Read – ഐഎഎസ് ട്രെയിനി ചമഞ്ഞ് വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് 30 ലക്ഷം തട്ടിയ 29കാരൻ അറസ്റ്റിൽ

    രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

    റെയിൽവേ പൊലീസിൽ എസ്ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടിരുന്നു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഡ്യൂട്ടി സമയത്ത് വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പിതാവിനെ അറിയിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ലോക്കൽ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാൻ ശ്രമിച്ചത്.

    മരിച്ച ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുതൽ വിവിധ ആദിവാസി സംഘടനകൾ ആശുപത്രിയിൽ തടിച്ചുകൂടിയിരുന്നു. ഇത് നേരിയ സംഘർഷത്തിന് വഴിവെച്ചു. അതിനിടെ, പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന് ബി‌ജെപി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ടി സഞ്ജയ്‌ രംഗത്തെത്തി.

    Published by:Rajesh V
    First published: