ബംഗളൂരു: എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് കാമുകനൊപ്പം ലഹരി ഇടപാടിനിറങ്ങിയ യുവതി അറസ്റ്റിൽ. ആന്ധ്രാസ്വദേശിയായ രേണുക എന്ന 25 കാരിയാണ് ബംഗളൂരുവിൽ പിടിയിലായത്. പൊലീസ് പറയുന്നതനുസരിച്ച് ചെന്നൈയിൽ ജോലി ചെയ്തിരുന്ന രേണുക, എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായാണ് ആ ജോലി ഉപേക്ഷിച്ച് കാമുകനും കൂട്ടാളികൾക്കുമൊപ്പം കഞ്ചാവ് ബിസിനസിൽ പങ്കാളിയായത്. സംഭവത്തിൽ യുവതിയെക്കൂടാതെ സുധാൻഷു സിംഗ് എന്നൊരാളും പിടിയിലായിട്ടുണ്ട്. ഇയാൾ ബീഹാർ സ്വദേശിയാണ്.
പണത്തിന് ആവശ്യമുണ്ടായിരുന്ന രേണുക. സിവിൽ എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ചാണ് കഞ്ചാവ് കച്ചവടത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിൽ മുഖ്യ പ്രതിയും യുവതിയുടെ കാമുകനുമായ സിദ്ധാർഥ് ഒളിവിലാണ്. ബംഗളൂരുവിലെ ഒരു പ്രശസ്ത മാനേജ്മെന്‍റ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ വ്യക്തി കൂടിയാണിയാൾ. വിശദമായ അന്വേഷണത്തിൽ രേണുകയും സിദ്ധാര്‍ഥും കോളജ് സഹപാഠികളായിരുവെന്നും ഇവിടെ വച്ച് പ്രണയത്തിലായെന്നുമാണ് വ്യക്തമായത്.
തുടർന്ന് സിദ്ധാര്‍ത്ഥ് ലഹരിക്കടത്തിലേക്ക് തിരിഞ്ഞു. രേണുക ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ തന്‍റെ ശമ്പളത്തിൽ തൃപ്തയല്ലാതിരുന്ന രേണുകയെ സിദ്ധാർഥ് അനുനയിപ്പിച്ച് തന്നോടൊപ്പം ചേർക്കുകയായിരുന്നു. കുടുംബത്തെ സഹായിക്കാൻ മതിയാകുവോളം പണം . കഞ്ചാവ് വിൽപ്പനയിലൂടെ കണ്ടെത്താമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം എന്നാണ് റിപ്പോർട്ടുകള്‍.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് രേണുക ആദ്യമായി മയക്കുമരുന്ന് ഇടപാടുകൾക്കായി ഇറങ്ങിയത്. ലോക്ക്ഡൗൺ കാലമായതിനാൽ കഞ്ചാവിന് ആവശ്യക്കാർ ഏറിയതോടെ സാധനം ലഭ്യമല്ലാതെ വന്നിരുന്നു. ഇതോടെയാണ് സുധാൻഷുവിന്‍റെ സഹായത്തോടെ സിദ്ധാർഥ്, ബീഹാറിൽ നിന്നും കഞ്ചാവെത്തിച്ചത്. കഞ്ചാവ് വിൽപ്പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പൊലീസ് ഇക്കഴിഞ്ഞ ജൂൺ ആറിനാണ് രേണുകയെ അറസ്റ്റ് ചെയ്തത്. ഐഐടി പാർക്കിന് സമീപത്തായി ഇടപാട് നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇവരിൽ നിന്നും പത്ത് പാക്കറ്റുകളിലായി 2500 ഗ്രാം കഞ്ചാവും 6500 രൂപയും പൊലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതിയായ സിദ്ധാർഥിനെയും ഇയാളുടെ സഹായി ഗോപാൽ എന്നയാളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.