• HOME
  • »
  • NEWS
  • »
  • crime
  • »
  • 2500 രൂപ പ്രൈസ് ടാഗിനൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം; ഫെയ്സ്ബുക്ക് പോസ്റ്റിൽ യുവതി അറസ്റ്റിൽ

2500 രൂപ പ്രൈസ് ടാഗിനൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം; ഫെയ്സ്ബുക്ക് പോസ്റ്റിൽ യുവതി അറസ്റ്റിൽ

പിതാവിനോട് പ്രതികാരം ചെയ്യാനാണ് യുവതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പ്രായപൂർത്തായകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പ്രൈസ് ടാഗിനൊപ്പം പങ്കുവെച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഗുജറാത്തിലെ ഗോട്ടയിലുള്ള മുപ്പത്തിരണ്ടുകാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ചിത്രത്തിനൊപ്പം മൊബൈൽ നമ്പരും യുവതി പങ്കുവെച്ചിരുന്നു.

    സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ ക്രൈം സെല്ലാണ് രാധ സിങ് എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവാണ് സ്ത്രീക്കെതിരെ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം പ്രൈസ് ടാഗും നമ്പരും ചേർത്ത് ഫെയ്സ്ബുക്ക് സ്റ്റാറ്റസിൽ അപ് ലോഡ് ചെയ്തതായി പരാതിയിൽ പറയുന്നു.

    2500 രൂപയെന്നായിരുന്നു പ്രൈസ് ടാഗിൽ ഉണ്ടായിരുന്നത്. കൂടാതെ സ്ത്രീ വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. പിതാവ് നൽകിയ പരാതിയിൽ ഗോട്ടയിലുള്ള വസതിയിൽ നിന്നാണ് രാധ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

    നാല് വർഷം മുമ്പാണ് യുവതി ഡൽഹിയിൽ നിന്നും അഹമ്മദാബാദിലെത്തുന്നത്. ആദ്യ കാലങ്ങളിൽ നഗരത്തിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുന്നതിനിടെയാണ് യുവതി പരാതിക്കാരനെ പരിചയപ്പെടുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. എന്നാൽ പിന്നീട് ഇയാളുമായി യുവതി ശത്രുതയിലായെന്നും തുടർന്നുള്ള പ്രതികാരത്തിനാണ് മകളെ കരുവാക്കിയതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

    പിതാവിനോടുള്ള പ്രതികാരത്തിനായാണ് യുവതി പ്രായപൂർത്തിയാകാത്ത അയാളുടെ മകളുടെ ചിത്രവും ഫോൺനമ്പരും അടക്കം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പോക്സോ നിയമവും ഐടി നിയമവും അടക്കം ചേർത്താണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

    മറ്റൊരു സംഭവത്തിൽ, സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ച ശേഷം കുത്തിവീഴ്ത്തി. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം. അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽക്കജി മേഖലയിലെ സര്‍വോദയ വിദ്യാലയത്തിന് സമീപം വച്ചായിരുന്നു സംഭവം.

    You may also like:അച്ഛനെന്ന് കരുതി അപരിചിതനെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തു; അബദ്ധം മനസിലാകാൻ ആറു മാസം

    കുട്ടിയുടെ സഹോദരി നൽകുന്ന വിവരം അനുസരിച്ച് അവർ സുഹൃത്തായ ഒരാൺകുട്ടിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ അതുവഴി പോയ മൂന്നംഗ സംഘം ശല്യം ചെയ്യുകയും അശ്ലീലം പറയുകയും ചെയ്തു. ഇതിനെ എതിർത്ത സഹോദരൻ അവരെ ചോദ്യം ചെയ്തു. ഇതാണ് പ്രശ്നത്തിൽ കലാശിച്ചത്. മൂന്നു പേരും ചേർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഇതിനിടെ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തി. അടിവയറ്റിലാണ് കുത്തേറ്റത്. സംഭവശേഷം അക്രമികൾ കടന്നു കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    ഇതിന് പിന്നാലെ തന്നെ സ്കൂളിനെ വെളിയിലെ പൂവാല ശല്യം സംബന്ധിച്ച് നിരവധി പേർ പരാതിയുമായെത്തി. സ്കൂളിലും പരിസരത്ത് പ്രദേശത്തും ഇത്തരത്തിൽ സംഘങ്ങളുടെ ശല്യം പതിവാണെന്നും സാഹചര്യം അറിഞ്ഞുവച്ചിട്ട് പോലും പൊലീസ് വേണ്ട നടപടികൾ കൈക്കൊണ്ടിരിന്നില്ലെന്നുമാണ് ആരോപണം ഉയരുന്നത്.

    പതിനേഴുകാരന് കുത്തേറ്റ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം ശ്രമം, പിന്തുടർന്ന ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവർ ഗിരിനഗർ മേഖലയിലെ ജെജെ ക്യാമ്പ് നിവാസികളാണെന്നാണ് സൂചന.
    Published by:Naseeba TC
    First published: