കൊല്ലം: പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച യത്തീംഖാനാ നടത്തിപ്പുകാരൻ അറസ്റ്റിൽ. നിസാമുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലിക്കൊടുക്കാമെന്ന് പറഞ്ഞ് മൂത്രപ്പുരയിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതോടെ കുട്ടി കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു.
കുട്ടി മറ്റുള്ളവരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടി ചടയമംഗലം പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സംശയം തോന്നിയ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയ്ക്കെതിരെ കുട്ടുകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് അഞ്ച് വര്‍ഷം തടവ്
പതിനൊന്ന് വയസുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. 2015 ല്‍ കല്ലമ്പലം പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ നടന്ന വിചാരണയിലാണ് ആറ്റിങ്ങല്‍ അതിവേഗ പോക്‌സോ കോടതി (Pocso Court) ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ശിക്ഷ വിധിച്ചത്.
കല്ലമ്പലം ചരുവിളവീട്ടില്‍ ബാബുവാണ് പ്രതി. കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതി അതിക്രമം കാട്ടിയത്. ലൈംഗികാതിക്രമം നടന്നവിവരം കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്ന് കല്ലമ്പലം പൊലീസില്‍ പരാതി നൽകുകകായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 10 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പിഴത്തുകയില്‍ 15,000 രൂപ അതിക്രമിത്തിനിരയായ കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.
പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകൻ കെ വി ശശികുമാർ റിമാൻഡിൽ
പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകനും സിപിഎം മുൻ നഗരസഭാ അംഗവുമായിരുന്ന കെ വി ശശികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ രണ്ടാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ആണ് ശശികുമാറിനെ റിമാൻഡ് ചെയ്തത്. എട്ടാം തീയതി മുതൽ വയനാട്ടിൽ ഒളിവിൽ ആയിരുന്ന ശശികുമാർ ഇന്നലെ ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈദ്യ പരിശോധനകൾക്ക് ശേഷം ശശികുമാറിനെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി.
നിലവിൽ ഒരു പരാതി മാത്രമാണ് പൊലീസിന് മുൻപിൽ എത്തിയിട്ടുള്ളത്. അതിൽ ആണ് മൊഴി രേഖപ്പെടുത്തി പോക്സോ ചുമത്തിയിട്ടുള്ളത്. കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അതും അന്വേഷിക്കുമെന്ന് മലപ്പുറം സി ഐ ജോബി തോമസ് പറഞ്ഞു.
ഈ മാസം ഏഴാം തീയതിയാണ് പൊലീസ് കെ വി ശശി കുമാറിനെതിരെ പോക്സോ കേസ് ചുമത്തിയത്. അതിന് പിന്നാലെയാണ് ശശികുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വയനാട്ടിലേക്ക് കടന്നത്. മുത്തങ്ങ അതിർത്തിയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് മലപ്പുറം സിഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയെ പിടികൂടിയത്.
30 വർഷത്തെ സർവീസിൽ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നിരിക്കുന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെന്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതിയാണ് മുൻ വിദ്യാർഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.
2019 ൽ പോലും കൊടുത്ത പരാതിയും എത്തിക്സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തിൽ സ്കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് അധികാരികൾ പെൺകുട്ടികളെ സംരക്ഷിക്കാതെ ശശികുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. മാത്രവുമല്ല ശശികുമാർ പലവിധത്തിലും സമൂഹത്തിലും മറ്റു ഉയർന്ന തലങ്ങളിലും വളരെയധികം സ്വാധീനമുള്ള ആളുമാണ്. പരാതി പറഞ്ഞാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൂട്ടായ്മ മലപ്പുറം ഡിപിഒക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kollam, Pocso case, Sexual abuse