കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്കി യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ പ്രസീതയില്‍ അശ്വിന് വി. മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പില്‍ വഞ്ചിതരായത്. യുവതികളുമായി പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
2018-ല്‍ കോട്ടയം സ്വദേശിനിയെ പരിചയപ്പെട്ട് യുവതിക്ക് വിവാഹവാഗ്ദാനം നല്കി ഒമ്പതുലക്ഷംരൂപ കൈവശപ്പെടുത്തുകയും വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ തടി കൂടുതലാണെന്നു പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
2020, 2021 വര്‍ഷങ്ങളില്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളിസ്ത്രീയെയും ഇയാള്‍ വിവാഹവാഗ്ദാനം നല്കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പോലീസ് പറഞ്ഞു.
നിലവില്‍ ഇയാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാ ഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം ബേപ്പൂര്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അശ്വിന്റെ ഗൂഗിള്‍ പേ പരിശോധിച്ചപ്പോള്‍ കാര്‍ഡിയോളജിസ്റ്റായ വനിതാ ഡോക്ടറില്‍നിന്ന് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.
തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇ-മെയില്‍വഴി പരാതി നല്‍കിയിരുന്നെങ്കിലും മാനഹാനി ഭയന്ന് തുടര്‍നടപടികളിലേക്ക് പോവാതിരിക്കുകയായിരുന്നെന്ന് ബേപ്പൂര്‍ പോലീസ് പറഞ്ഞു. ബി.കോം. ബിരുദധാരിയായ ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതി ലഭിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.