കാസർഗോഡ്: വ്യാജസ്വർണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി(40)യെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട് സൗത്തിലെ അനിൽകുമാർ (39), രാജപുരം കള്ളാർ സ്വദേശി ഷറഫുദ്ദീൻ (35) എന്നിവർ കഴിഞ്ഞവർഷം നവംബർ രണ്ട്, 11 തീയതികളിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി സ്വർണം പണയംവെയ്ക്കുകയായിരുന്നു. 48.5 ഗ്രാം പണയപ്പെടുത്തി അനിൽകുമാർ 1.60 ലക്ഷം രൂപയും 40.8 ഗ്രാം പണയപ്പെടുത്തി ഷറഫുദ്ദീൻ 1.40 ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. അധികൃതർക്ക് സംശയം തോന്നി ഈ ആഭരണങ്ങൾ കൂടുതൽ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീനെയും അനിൽകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് ഹൊസ്ദുർഗ് ഗ്രേഡ് എസ്.ഐ. കെ.വേലായുധൻ, അസി. സബ് ഇൻസ്പെക്ടർ പി.എ.ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പ്രസാദ് എന്നിവർ മലപ്പുറം ഇടയൂരിലെ വീട്ടിലെത്തി സുധീഷിനെ പിടികൂടുകയായിരുന്നു. സ്വർണം കൊടുത്തത് താനാണെന്ന് ഇയാൾ സമ്മതിച്ചെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് സുധീഷും കൊടുത്തുവെന്ന് അനിൽകുമാറും ഷറഫുദ്ദീനും പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.