സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയ്ക്ക് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു. അദ്ദേഹത്തിന്റെ ജീവനക്കാരും കുടുംബാംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കുന്നതിന് വ്യോമസേന ഉത്തരവിട്ടു. ഈ ഹെലികോപ്റ്ററിനെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇതാ..
എംഐ-8 ഹെലികോപ്റ്ററുകളുടെ റഷ്യൻ നിർമ്മിത സൈനിക ഗതാഗത പതിപ്പാണ് Mi-17V5. സൈനികരെ വിന്യസിക്കാനും ആയുധ ഗതാഗതം, അഗ്നിശമന സഹായം, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്റ്ററുകളിലൊന്നായി Mi-17V5 കണക്കാക്കപ്പെടുന്നു.
റഷ്യയുടെ റോസോബോൺഎക്സ്പോർട്ട് (Rosoboronexport) 2008ലാണ് ഇന്ത്യൻ സർക്കാരുമായി 80 Mi-17V5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ ഒപ്പുവച്ചത്. അത് 2013-ൽ പൂർത്തിയായി. പിന്നീട് ഇന്ത്യൻ വ്യോമസേനയ്ക്കായി 71 Mi-17V5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനുള്ള പുതിയ കരാറിൽ ഒപ്പുവച്ചു.
Mi-17V5 മീഡിയം ലിഫ്റ്ററിന് ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാൻ കഴിയും. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ, മരുഭൂമിയിൽ പോലും പറക്കാൻ കഴിയും. സ്റ്റാർബോർഡ് സ്ലൈഡിംഗ് ഡോർ, പാരച്യൂട്ട് ഉപകരണങ്ങൾ, സെർച്ച്ലൈറ്റ്, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം എന്നിവ ഹെലികോപ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.
Mi-17V5 ഹെലികോപ്റ്ററിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം 13,000 കിലോഗ്രാം ആണ്. കൂടാതെ സായുധരായ 36 സൈനികരെ വരെ ഹെലികോപ്റ്ററിൽ കൊണ്ടുപോകാനും കഴിയും. ഹെലികോപ്റ്ററിന് ഒരു ഗ്ലാസ് കോക്ക്പിറ്റ് ഉണ്ട്, അതിൽ മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേകൾ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഓൺബോർഡ് വെതർ റഡാർ, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററിൽ ഷ്ട്രം-വി (Shturm-V) മിസൈലുകൾ, എസ്-8 റോക്കറ്റുകൾ, 23mm മെഷീൻ ഗൺ, പികെടി (PKT) മെഷീൻ ഗൺ, എകെഎം (AKM) അന്തർവാഹിനി തോക്കുകൾ എന്നിവയുമുണ്ട്.
ഹെലികോപ്റ്ററിന്റെ സുപ്രധാന ഘടകങ്ങൾ സംരക്ഷണ പ്ലേറ്റുകൾ ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. സ്ഫോടനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ധന ടാങ്കുകളിൽ ഫോം പോളിയുറീൻ നിറച്ചിട്ടുണ്ട്. എഞ്ചിൻ-എക്‌സ്‌ഹോസ്റ്റ് ഇൻഫ്രാറെഡ് സപ്രസ്സറുകൾ, ഡിസ്പെൻസർ, ഒരു ജാമർ എന്നിവയും ഇതിലുണ്ട്. Mi-17V5 ഹെലികോപ്റ്ററിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്, സാധാരണ റേഞ്ച് 580 കിലോമീറ്ററാണ്. ഇതിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.