കോവിഡിന്റെ ഒമിക്രോൺ (Omicron) വകഭേദത്തിന്റെ വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കോവിഡ് 19 (Covid 19)കേസുകൾ വർദ്ധിക്കുന്നതിനിടെ ഫ്രാൻസിലെ (France) ശാസ്ത്രജ്ഞർ മറ്റൊരു വകഭേദം കൂടി കണ്ടെത്തി. B.1.640.2 എന്ന ഈ വേരിയന്റിന്റെ കണ്ടെത്തൽ medRxivലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'IHU' എന്ന് വിളിക്കുന്ന ഈ വകഭേദം നിലവിൽ മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധരാണ് കണ്ടെത്തിയത്. ഡിസംബർ 10നാണ് ആദ്യമായി ഈ പുതിയ വകഭേദത്തെകണ്ടെത്തിയത്.
IHU കോവിഡ്-19 വകഭേദത്തെക്കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങൾ
ഗവേഷകർ പറയുന്നത് അനുസരിച്ച് 46 മ്യൂട്ടേഷനുകൾ ഈ വകഭേദത്തിൽ സംഭവിച്ചിട്ടുണ്ട്. ഒമിക്രോണിനേക്കാൾ വാക്സിനുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇതിന് കൂടുതലാണെന്നും ഗവേഷകർ പറയുന്നു.12 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മാർസെയിലിന് സമീപത്താണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വകഭേദത്തിന് N501Y മ്യൂട്ടേഷൻ സംഭവിച്ചിട്ടുണ്ടെന്ന് ചില ടെസ്റ്റുകൾ വ്യക്തമാക്കുന്നു. ആ മ്യൂട്ടേഷൻ മുമ്പ് ആൽഫ വേരിയന്റിൽ കണ്ടെത്തിയിരുന്നു. ഇത് കൂടുതൽ പകർച്ചാശേഷിയുള്ളതാണെന്നാണ് വിദഗ്ധരുടെ അനുമാനം. ശാസ്ത്രജ്ഞർ പറയുന്നത് അനുസരിച്ച് IHUവിൽ E484K മ്യൂട്ടേഷനും സംഭവിച്ചിട്ടുണ്ട്. ഇതിനർത്ഥം IHU വകഭേദം വാക്സിനുകളുടെ പ്രതിരോധത്തെ അതിജീവിക്കുംഎന്നാണ്. മറ്റ് രാജ്യങ്ങളിൽ IHU വകഭേദംഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിൽ, ഫ്രാൻസിൽ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത് ഒമിക്രോൺ വേരിയന്റാണ്. യുണൈറ്റഡ് കിംഗ്ഡം, പോർച്ചുഗൽ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
Also Read-Work From Home ഈ വർഷവും തുടരുമോ? കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ അറിയാം
ഫ്രാൻസിലെ പബ്ലിക് ഹെൽത്ത് ഏജൻസി അടുത്തിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 62.4 ശതമാനം കോവിഡ് പരിശോധനകളിലും ഒമിക്രോൺ വേരിയന്റാണ് കണ്ടെത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ച ഫ്രാൻസിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം കാരണം പ്രതിദിനം ശരാശരി 160,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേസുകളുടെ ഈ വർദ്ധനവ് ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബാറുകൾ, റെസ്റ്റോറന്റുകൾ, ദീർഘദൂര പൊതുഗതാഗതം തുടങ്ങിയ പൊതു ഇടങ്ങളിൽ കോവിഡ് 19 വാക്സിനേഷൻ നിർബന്ധമാക്കണമെന്ന് ഫ്രഞ്ച് എംപിമാർ നിർദ്ദേശിച്ചിരുന്നു. സെനറ്റിൽ പാസ്സാക്കിയ ശേഷം ജനുവരി 15 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
12 വയസ്സിന് മുകളിലുള്ള, ഫ്രാൻസിൽ വാക്സിൻ സ്വീകരിക്കാത്ത അഞ്ച് മില്യൺ ആളുകൾക്ക് ആദ്യ ഡോസ് വിതരണം ചെയ്യുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. നിലവിൽ ബാറുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, തിയേറ്ററുകൾ, ജിമ്മുകൾ, വിനോദ കേന്ദ്രങ്ങൾ, ദീർഘദൂര ട്രെയിൻ യാത്രകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്ക് ഹെൽത്ത് പാസ് ആവശ്യമാണ്. സമീപകാല കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹെൽത്ത് പാസായി ഉപയോഗിക്കാം.
എന്നാൽ ഹെൽത്ത് പാസിന് പകരം വാക്സിൻ പാസ് നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. പൂർണമായി വാക്സിനേഷൻ എടുത്ത ആളുകൾക്ക് മാത്രമേ ഇനി മുതൽ മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.