ശനിയാഴ്ച വെളുപ്പിന് 5 മണിക്ക് ന്യൂഡല്‍ഹിയില്‍ രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തില്‍ കാവിമുണ്ടും ടീഷര്‍ട്ടും ധരിച്ച മൂന്ന് ഭക്തരെത്തി. അവിടെ വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് അവർ പറഞ്ഞു ; ''ഒരു ഗണപതിഹോമം വേണം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പോലീസ് സ്റ്റേഷന്…”. ഇതു കേട്ടതോടെ രസീത് എഴുതാനിരുന്നയാള്‍ ചാടിയെഴുന്നേറ്റു. “പാലാ പോലീസില്‍ നിന്നാണല്ലേ …… എന്നെ തേടി വന്നതാണെന്നറിയാം, ഞാന്‍ തന്നെയാണ് മോഹന്‍ദാസ്. ” രസീത് എഴുതാനിരുന്നയാള്‍ പറഞ്ഞുതീര്‍ന്നതും ഭക്തരുടെ വേഷത്തിലെത്തിയ പൊലീസുകാർ ഇയാളെ പിടികൂടിയതും ഒരുമിച്ചായിരുന്നു.
ക്ഷേത്രം മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി കാര്യം തിരക്കി. തങ്ങള്‍ പാലായില്‍ നിന്നും വന്ന പൊലീസുകാരാണെന്നും ഈ മോഹന്‍ദാസ് കോടികള്‍ തട്ടിച്ച് മുങ്ങിയ കേസിലെ പ്രതിയാണെന്നും വിശദീകരിച്ചതോടെ മേല്‍ശാന്തി ഉൾപ്പെടെയുള്ളവർ ഞെട്ടിപ്പോയി.
കഴിഞ്ഞ എട്ടു വര്‍ഷമായി തങ്ങളുടെ അക്കൗണ്ടന്റായ 'മോഹനേട്ടന്' ഇത്രവലിയൊരു തട്ടിപ്പുകാരനാണെന്ന് അവരറിഞ്ഞത് അപ്പോഴാണ്. പാലാ സ്റ്റേഷനിലെ ക്രൈം സ്ക്വാഡിലുള്ള എഎസ്ഐ ബിജു കെ തോമസും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന് സ്റ്റീഫനും സിവില്‍ പൊലീസ് ഓഫീസര്‍ സി രഞ്ജിത്തുമാണ് ഭക്തരുടെ വേഷത്തില്‍ പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയത്.
കുടുങ്ങിയെന്ന് മനസ്സിലായതോടെ ഒരു എതിർപ്പും കാട്ടാതെ മോഹൻദാസ് പൊലീസിനു വഴങ്ങി. പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് രോഹിണിയിലെ അയ്യപ്പക്ഷേത്രത്തിൽ അക്കൗണ്ടന്റ് ആയി ജോലി നേടിയത്. ഇയാളെ പിടികൂടാനായി പല അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ചിരുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
അടുത്തിടെ പാലാ ഡിവൈ എസ് പി ഷാജു ജോസ് പിടികിട്ടാപുള്ളികളെ പിടിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണങ്ങൾ ഊർജിതമാക്കിയപ്പോൾ പാലാ സി ഐ കെ പി ടോംസണ് മോഹൻ ദാസിനെപ്പറ്റി ഒരു രഹസ്യ വിവരം ലഭിച്ചു.
Related News-
Kerala Police| 14 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ; അഞ്ചുകോടി തട്ടിച്ച് മുങ്ങിയ LIC ഏജന്റ് പിടിയിലായത് ഡൽഹിയിൽനിന്ന്
പിറ്റേന്ന് രാവിലെ തന്നെ പാലാ പൊലീസിലെ ക്രൈം സ്ക്വാഡ് സംഘം ഡൽഹിയിലേക്ക് പോയി. പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത മോഹന്‍ദാസുമായി അപ്പോള്‍തന്നെ പൊലീസ് സംഘം പാലായ്ക്ക് മടങ്ങി. ഇയാളുടെ ഭാര്യയും മക്കളും മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇപ്പോള്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് താമസം. 14 വര്‍ഷം മുമ്പ് നാട്ടിലേറെ കോളിളക്കം സൃഷ്ടിച്ചതാണ് മോഹന്‍ദാസിന്റെ തട്ടിപ്പും തിരോധാനവും.
തട്ടിപ്പ് ഇങ്ങനെ
2008 ൽ പാലായിലെ LIC ഏജന്റ് ആയിരുന്ന മോഹൻദാസ് പോളിസി ഉടമകളിൽ നിന്നും വാങ്ങിയ പണം എൽ ഐ സിയിൽ അടക്കാതെ മറ്റും ചിട്ടി കമ്പനിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിനുശേഷം തന്റെ സ്വന്തം വീടും സ്ഥലവും വിൽപ്പനയ്ക്കുണ്ട് എന്ന് പരസ്യം വെക്കുകയും ചെയ്തു. ഈ പരസ്യം മുൻനിർത്തി പലരുമായും കരാർ വെച്ച് ലക്ഷക്കണക്കിന് രൂപ അഡ്വാൻസായി വാങ്ങിയെടുക്കുകയായിരുന്നു. തുടർന്ന് വഞ്ചിതരായവർ പാലാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
2008 ൽ പതിനഞ്ചോളം വഞ്ചനാകേസുകൾ ആണ് പ്രതിയായ മോഹൻദാസിനെതിരെ പാലാ പോലീസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണത്തിനൊടുവിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ പൊലീസ് കോടതിയെ സമീപിച്ചു. തുടർന്ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മോഹൻദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഹൻദാസ് താമസിച്ചിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പഞ്ചാബിലെത്തിയ മോഹൻദാസും ഭാര്യയും 3 വർഷത്തോളം ലുധിയാനയിൽ അധ്യാപകരായി ജോലി ചെയ്തു. ഇയാൾ ബികോം ബിരുദധാരിയായിരുന്നു. പിന്നീട് രണ്ട് വർഷക്കാലം മോഹൻദാസ് അവിടെയുള്ള അമ്പലത്തിൽ കഴകക്കാരനായി ജോലി ചെയ്തു. ഈ സമയത്ത് ലുധിയാനയിൽ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സിൽ ഇയാൾ ആധാർ കാർഡും സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.