ട്രെയിനുകള്‍ വൈകി ഓടുന്നത് മൂലം ബുദ്ധിമുട്ടിലായ ആളുകള്‍ക്ക് നഷ്ടപരിഹാരം നല്കാന് റെയില്‍വേയ്ക്ക് സുപ്രീം കോടതി ഉത്തരവ് നല്കി. ട്രെയിന്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കിലാണ് പിഴ നല്‍കേണ്ടത്. ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വൈകിയോടുന്ന ട്രെയിനുകള്‍ പതിവ് കാര്യമാണ്. എന്നാല്‍ ട്രെയിനുകള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ റെയില്‍വേ ശൃംഖല പോലെ തന്നെ സങ്കീര്‍ണവുമാണ്.
എന്തുകൊണ്ടാണ് റെയില്‍വേയ്ക്ക് പിഴ വിധിച്ചത്? ഈ വിധിയ്ക്ക് കാരണം 2016ലെ ഒരു സംഭവമാണ്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള അജ്മീര്‍-ജമ്മു എക്സ്പ്രസ് ട്രെയിനുമായി ബന്ധപ്പെട്ടതാണ് കേസ്. ഷെഡ്യൂള്‍ ചെയ്ത സമയം കഴിഞ്ഞ് നാല് മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ജമ്മുവിലെത്തിയത്. ഇതിനെ തുടര്‍ന്ന് ട്രെയിനിലെ ഒരു യാത്രക്കാരന് ശ്രീനഗറിലേക്കുള്ള ഫ്ലൈറ്റ് നഷ്ടപ്പെട്ടു. പിന്നീട് യാത്രക്കാരന് രാജസ്ഥാനിലെ ആള്‍വാറിലെ ജില്ലാ ഉപഭോക്തൃ പരാതി ഫോറത്തില്‍ ഒരു കേസ് ഫയല്‍ ചെയ്തു. ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് ഫ്ലൈറ്റ് നഷ്ടപ്പെട്ട പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്കാന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയോട് കോടതി ആവശ്യപ്പെട്ടു.
തീരുമാനത്തിനെതിരെ റെയില്‍വേ അപ്പീല്‍ നല്‍കിയെങ്കിലും വാദങ്ങള്‍ ന്യൂഡല്‍ഹിയിലെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉള്‍പ്പെടെ ഒന്നിലധികം ഫോറങ്ങള്‍ നിരസിച്ചു. യാത്രക്കാരന് നല്കിയ നഷ്ടപരിഹാരത്തിനെതിരെ ഒടുവില്‍ റെയില്‍വേ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ട്രെയിനിന്റെ കാലതാമസത്തിനുള്ള ന്യായീകരണമോ സാധുതയുള്ള കാരണമോ നല്കുന്നതില് റെയില്‍വേ പരാജയപ്പെട്ടു. ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്ന ഏതൊരു യാത്രക്കാരനും നഷ്ടപരിഹാരം നല്കാന് റെയില്‍വേ ബാധ്യസ്ഥമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
റെയില്‍വേയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍, ട്രെയിനുകള്‍ വൈകിയതിന് പിഴ ചുമത്താനാകില്ലെന്നും ഒരു ട്രെയിന്‍ ഓടുന്നതിലെ കാലതാമസത്തിന് നഷ്ടപരിഹാരം നല്കാന് റെയില്‍വേ ബാധ്യസ്ഥമല്ലെന്ന നിയമങ്ങളും ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, കാലതാമസം വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേയ്ക്ക് രക്ഷപ്പെടാനാകില്ലെന്ന് സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, റെയില്‍വേ മാനദണ്ഡമനുസരിച്ച്, നിശ്ചിത സമയം കഴിഞ്ഞ് 15 മിനിറ്റിലധികം വൈകുന്ന ഏതൊരു ട്രെയിനും വൈകിയതായി കണക്കാക്കും. ''ഓരോ യാത്രക്കാരന്റെയും സമയം വിലപ്പെട്ടതാണെന്നും അതിനാല്‍ കാലതാമസം നേരിട്ടെന്ന് സ്ഥിരീകരിക്കുകയോ കാരണം വ്യക്തമാക്കാന്‍ റെയില്‍വേയ്ക്ക് കഴിയാതിരിക്കുകയോ ചെയ്താല്‍ റെയില്‍വേ കാലതാമസത്തിന് നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥമാണെന്ന്' സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
വൈകി ഓടുന്ന ട്രെയിനുകള്‍ 2018 ല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ്. 1.2 ലക്ഷത്തിലധികം കിലോ മീറ്റര്‍ നീളമുള്ള ട്രാക്കുകളുടെ ശൃംഖലയിലൂടെ പ്രതിദിനം 13,000 ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2.2 കോടിയിലധികം യാത്രക്കാര്‍ രാജ്യത്തെ 7,000 സ്റ്റേഷനുകളിലൂടെ ദിവസേന റെയില്‍വേ സേവനം ഉപയോഗിക്കുന്നുണ്ട്.
10 സോണല്‍ റെയില്‍വേകളിലെ 15 പ്രധാന സ്റ്റേഷനുകളുടെ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളുടെ ഡാറ്റ വിശകലനം ചെയ്ത സിഎജി ഓഡിറ്റ് പ്രകാരം, 'ഹൗറ, ഇടാര്‍സി, അഹമ്മദാബാദ് എന്നിവയൊഴികെ തിരഞ്ഞെടുത്ത എല്ലാ സ്റ്റേഷനുകളിലും 15 മിനിറ്റിലധികം പാസഞ്ചര്‍ ട്രെയിനുകള്‍ തടഞ്ഞുവച്ചു' എന്ന് കണ്ടെത്തി. ഈ മൂന്ന് സ്റ്റേഷനുകളിലും, ഒരു ട്രെയിനിന് 15-25 മിനിട്ട് വരെയാണ് കാലതാമസം. 'ഗുഡ്സ് ട്രെയിനുകളുടെ നിര്‍ത്തിയിടുന്ന സമയം വളരെ കൂടുതലാണെന്നും ഡല്‍ഹി ഒഴികെയുള്ള തിരഞ്ഞെടുത്ത എല്ലാ സ്റ്റേഷനുകളിലും ഗുഡ്സ് ട്രെയിനിന് 21 മുതല്‍ 100 മിനിറ്റ് വരെയാണ് നിര്‍ത്തിയിടുന്ന സമയമെന്നും' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019ലെ പാര്‍ലമെന്റിലെ മറുപടിയില്‍, ആ വര്‍ഷം മാര്‍ച്ച് മാസത്തില്‍ പ്രതിദിനം ശരാശരി 389 ട്രെയിനുകള്‍ വൈകുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം പറഞ്ഞിരുന്നു. ഈ കണക്ക് ഏപ്രിലില്‍ 628 ഉം 2019 മെയ് മാസത്തില്‍ 517 ഉം ആയിരുന്നു.
ട്രെയിനുകള്‍ വൈകുന്നതിന്റെ കാരണങ്ങള്‍ ട്രെയിനുകള്‍ പ്രവര്‍ത്തന സമയക്രമത്തില്‍ ഒതുങ്ങാന്‍ പാടുപെടുന്നതിന്റെ കാരണങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് റെയില്‍ മന്ത്രാലയം ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ട്രെയിനുകളുടെ കാലതാമസത്തിന് കാരണം 'ആന്തരിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മാത്രമല്ല, റെയില്‍വേയുടെ നിയന്ത്രണത്തിന് പുറത്തുള്ള ബാഹ്യ ഘടകങ്ങളും' കാരണമാണെന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ, (മൂടല്‍മഞ്ഞ്, മഴ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ ഇടയ്ക്കിടെയുള്ള പ്രകൃതി ദുരന്തങ്ങള്‍) ലെവല്‍ ക്രോസിംഗ് ഗേറ്റുകളിലെ കനത്ത റോഡ് ഗതാഗതം, ക്രമസമാധാന പ്രശ്നങ്ങള്‍, മോഷണം ഇവയൊക്കെ കാലതാമസത്തിന് കാരണമാണ്.
'പ്ലാറ്റ്ഫോമുകളുടെയും ട്രാക്കുകളുടെയും നീളവും, പാസഞ്ചര്‍ ട്രെയിനുകളുടെ പരിപാലനത്തിന് മതിയായ ലൈനുകള്‍ ഇല്ലാത്തതുമൊക്കെ' കാലതാമസത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി റെയില്‍വേ എടുത്തു കാണിച്ചിരുന്നു.
കാലതാമസം അവസാനിപ്പിക്കാന്‍ എന്താണ് റെയില്‍വേ ചെയ്യുന്നത്?ട്രെയിനുകളുടെ ഓട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ 100 ശതമാനം കൃത്യത കൈവരിച്ചതായി ഈ വര്‍ഷം ജൂലൈ 1ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു. അതായത്, അന്ന് ഒരു ട്രെയിന്‍ പോലും വൈകിയിരുന്നില്ല. എന്നിരുന്നാലും, റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചതുപോലെ, സാധാരണ സമയങ്ങളില്‍ ഓടിക്കൊണ്ടിരുന്ന മൊത്തം ട്രെയിനുകളുടെ ഒരു ഭാഗം മാത്രം റെയില്‍വേ പ്രവര്‍ത്തിച്ച മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്. 'വെറും 230 പാസഞ്ചര്‍ ട്രെയിനുകള്‍, ഏകദേശം 3,000 ലോഡ് ചെയ്ത ചരക്ക് ട്രെയിനുകളും 2,200 ഒഴിഞ്ഞ ട്രെയിനുകളും' പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് 100 ശതമാനം കൃത്യനിഷ്ഠ കൈവരിച്ചതായി റെയില്‍വേ വ്യക്തമാക്കിയത്.
ട്രെയിനുകളുടെ സുഗമമായ നടത്തിപ്പിനായി ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതായും മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേ സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുമുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വര്‍ഷം മുഴുവനും 95 ശതമാനം സമയനിഷ്ഠ പാലിക്കുകയും ഒരു ട്രെയിന്‍ 15 മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ പിഴ അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.