2015 മാര്‍ച്ച് 13. ധനമന്ത്രി കെ എം മാണി പതിമൂന്നാം ബജറ്റ് അവതരിപ്പിക്കുന്ന ദിനം. ബാര്‍ കോഴ ആരോപണ വിധേയനായ മാണിയെ അന്നേദിവസം ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. തുടക്കംമുതല്‍ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു. സഭയ്ക്ക് അകത്തും പുറത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ആയിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കുന്നതില്‍നിന്നു മാണിയെ തടയാന്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം നടത്തി. സഭയില്‍ മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സഭയില്‍ സംഭവിച്ചത്...
സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റുകയും സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി കസേര മറിച്ചിട്ട് മൈക്കും കംപ്യൂട്ടറും നശിപ്പിക്കുകയും ചെയ്തു. വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതള്ളിയെന്ന ആരോപണവുമായി തോമസ് ഐസകും, ശിവദാസന്‍ നായര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ജമീല പ്രകാശവും രംഗത്തെത്തി. ഇ എസ് ബിജുമോള്‍ എം എല്‍ എയെ ഷിബു ബേബിജോണ്‍ തടഞ്ഞതും വിവാദമായിരുന്നു. കെ കെ ശൈലജയ്ക്കുനേരെ എം എ വാഹിദ് രംഗത്തെത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാരും പാഞ്ഞടുത്തു.
വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ സഹായത്തോടെ ഡയസിലെത്തിയ സ്പീക്കര്‍ എന്‍ ശക്തന്‍ ബജറ്റ് അവതരണത്തിന് ആംഗ്യം കാണിച്ചു. മറുവശത്തെ വാതിലിലൂടെ ഉള്ളിലെത്തിയ കെ എം മാണി ഇതിനിടയില്‍ ബജറ്റ് വായിച്ചുതുടങ്ങിയിരുന്നു. കുറച്ചുവരികള്‍ മാത്രം വായിച്ചശേഷം ബജറ്റ് അവതരിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ലഡു വിതരണം ചെയ്തും മാണിയെ ആശ്ലേഷിച്ചും ഭരണപക്ഷ എം എല്‍ എമാര്‍ രംഗത്തെത്തുകയായിരുന്നു.
നിയമസഭയിലെ ലഡു വിതരണം തെറ്റായിപ്പോയെന്ന പ്രതികരണവുമായി സ്പീക്കര്‍ ശക്തന്‍ പിന്നീട് രംഗത്തെത്തിയിരുന്നു. ലഡു വിതരണം നടക്കുമ്പോള്‍ താന്‍ സഭയില്‍ ഇല്ലായിരുന്നുവെന്നും, അത് കണ്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സഭയ്ക്കുള്ളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാന്‍ പാടില്ലെന്നാണ് ചട്ടം. അത് ഭരണപക്ഷ എം എല്‍ എമാര്‍ ലംഘിച്ചുവെന്നും സ്പീക്കര്‍ സമ്മതിച്ചിരുന്നു.
സസ്പെൻഷനും ക്രിമിനൽ കേസും
ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയായിരുന്നു അന്ന് നിയമസഭ കടന്നുപോയത്. അഞ്ച് എം എല്‍ എമാര്‍ക്കെതിരേയുണ്ടായ സസ്‌പെന്‍ഷനിലും ക്രമിനല്‍ കേസിലുമാണ് അന്നത്തെ പ്രതിഷേധം അവസാനിച്ചത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് എടുത്തത്. പിന്നീട് വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ച് 2018 ഫെബ്രുവരിയില്‍ ഈ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
കോടതി ഇടപെടൽ
കേസ് പിൻവലിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെട്ട് തടയുകയും കേസിൽ ആരോപണ വിധേയർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിൻവലിക്കാനുള്ള നീക്കത്തിനെതിരെ രമേശ് ചെന്നിത്തലയും സുപ്രീംകോടതിയിൽ തടസഹർജി നൽകി.
സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞത്...
കെ എം മാണി അഴിമതിക്കാരനാണ്. അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസ്സപ്പെടുത്തി പ്രതിഷേധമുയര്‍ത്തിയത്.' സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദ്യം ഉയര്‍ത്തിയ വാദം ഇതാണ്. നിയമസഭാ കയ്യാങ്കളി കേസില്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് അഭിഭാഷകന്‍ ഈ വാദം ഉയര്‍ത്തിയത്. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടാന്‍ ആണ് അഭിഭാഷകന്‍ ഈ വാദമുയര്‍ത്തിയത്. ഫലത്തില്‍ അഭിഭാഷകന്‍ മുന്നോട്ടുവെച്ച വാദം ആണെങ്കിലും ഇന്ന് ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. ബാര്‍കോഴ കേസില്‍ കെഎം മാണി അഴിമതിക്കാരനാണെന്ന് ചൂണ്ടിക്കാട്ടി ഇടതുമുന്നണി നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ വലിയ പ്രതിഷേധസമരങ്ങള്‍ കേരളം മറന്നിട്ടില്ല. അതേ കെഎം മാണിയുടെ മകന്‍ ജോസ് കെ മാണി ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇത് വലിയ ആയുധമാക്കിയിരുന്നു.
കെഎം മാണിയെ ഇടതുമുന്നണി എക്കാലത്തും അഴിമതിക്കാരന്‍ ആക്കി ചിത്രീകരിച്ചിരുന്നു എന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും യുഡിഎഫ് നേതാക്കളും ഒന്നടങ്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഫലത്തില്‍ ഇത് ശരിവയ്ക്കുന്ന നിലപാടായി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞതിലൂടെ വ്യക്തമായത്. വിഷയത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആശങ്കയിലാണ് കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇതു വലിയ രോഷമാണ് ഉണ്ടാക്കയത്.
സുപ്രീംകോടതിയിൽ തിരുത്ത്
വിവാദമായതോടെ കെ എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായി. ഈ ഘട്ടത്തിലാണ് സംഘര്‍ഷം രൂക്ഷമായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ രൂക്ഷ വിമർശനം
കേസിന്റെ വാദത്തിനിടെ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമാണെന്ന് കോടതി ചോദിച്ചു. എം എല്‍ എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കാനല്ല എന്നും കോടതി വ്യക്തമാക്കി. എം എൽ എമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു.
എം എൽ എമാർക്ക് നിയമസഭക്കുള്ളിൽ പ്രതിഷേധിക്കാൻ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദത്തിൽ ഉറച്ച് നിന്ന സംസ്ഥാന സർക്കാർ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും സഭയുടെ സവിശേഷാധികാരം നിലനിർത്താൻ കേസ് പിൻവലിക്കണമെന്നും വാദം ഉന്നയിച്ചിരുന്നു. സാക്ഷികളുടെ മൊഴി അവ്യക്തമാണ്. സഭാംഗങ്ങൾക്ക് ഭരണഘടനപരമായ പരിരക്ഷയുണ്ട്. രാഷ്ട്രീയ ത൪ക്കത്തിന്റെ ഭാഗമായുണ്ടാകുന്ന കുറ്റകൃത്യങ്ങളെ മറ്റ് കുറ്റകൃത്യങ്ങളായി കാണാനാകില്ല തുടങ്ങിയ വാദങ്ങൾ സംസ്ഥാന സ൪ക്കാ൪ ഉന്നയിച്ചു.
എന്നാൽ സഭക്കകത്ത് എം എൽ എ തോക്കുപയോഗിച്ചാൽ നിയമസഭയാണോ നടപടിയെടുക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുചോദ്യം. പൊതു താത്പര്യം സംരക്ഷിക്കാനാണോ പൊതുമുതൽ നശിപ്പിച്ചത്. കോടതിയിലും ശക്തമായ വാദങ്ങൾ നടക്കാകാറുണ്ട്. അതിന്റെ പേരിൽ കോടതി വസ്തു വകകൾ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകുമോ? പ്രതികൾക്ക് വേണ്ടിയല്ല സ൪ക്കാ൪ അഭിഭാഷകൻ സംസാരിക്കേണ്ടതെന്നും ബഞ്ച് വിമ൪ശിച്ചു.
പൊതുമുതൽ നശിപ്പിച്ചാൽ നിയമസഭാംഗമെന്ന് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് തടസ ഹർജി നൽകിയ രമേശ് ചെന്നിത്തലക്ക് വേണ്ടി മുതി൪ന്ന അഭിഭാഷകൻ മഹേഷ് ജത്മലാനിയും വാദിച്ചിരുന്നു.
നിർണായക വിധി ഇന്ന്
നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കും. കേസിലെ പ്രതികളായ ആറ് ഇടത് നേതാക്കളുടെ ഹർജിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ചിരുന്ന തടസ ഹർജിയും കോടതി ഒരുമിച്ചാണ് പരിഗണിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly assault case, K m mani, Kerala news, Supreme court