ഒരു കമ്പ്യൂട്ടർ മോണിറ്ററിനേക്കാൾ അൽപ്പം കൂടി വലിപ്പമുള്ള സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. പക്ഷേ, കോവിഡ് കേസുകൾ വ്യാപിക്കുകയും ഓക്സിജൻ ക്ഷാമം പല സംസ്ഥാനങ്ങളിലും രൂക്ഷമാവുകയും ചെയ്തതോടെ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായ ഒരു ഉപകരണമാണ് ഇത്. വീട്ടിലോ ആശുപത്രിയിലോ ചികിത്സയിൽ കഴിയുന്ന, രക്തത്തിലെ ഓക്സിജന്റെ അളവിൽ കുറവ് നേരിടുന്ന രോഗികൾക്ക് ഓക്സിജൻ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ഈ മെഡിക്കൽ ഉപകരണം.
പ്രവർത്തനം
അന്തരീക്ഷവായുവിൽ നിന്ന് ഓക്സിജനെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. അന്തരീക്ഷവായുവിൽ 78% നൈട്രജനും 21% ഓക്സിജനും 1% മറ്റു വാതകങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ഓക്സിജൻ കോൺസൺട്രേറ്റർ വായുവിനെ സ്വീകരിക്കുകയും അത് ഫിൽറ്റർ ചെയ്ത് ഓക്സിജനെ മാത്രം അരിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്സിജൻ 90-95% ശുദ്ധമായിരിക്കും.
ഓക്സിജൻ വിതരണം നിയന്ത്രിക്കാൻ ഒരു പ്രെഷർ വാൽവ് കോൺസൺട്രേറ്ററിൽ ഉണ്ടാകും. മിനിറ്റിൽ ഒന്ന് മുതൽ പത്ത് ലിറ്റർ വരെ ഓക്സിജൻ വിതരണം ചെയ്യാൻ ഈ ഉപകരണത്തിന് കഴിയും.
2015-ലെ ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, തുടർച്ചയായി ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് കോൺസൺട്രേറ്റർ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും എന്ന നിലയിൽ തുടർച്ചയായി അഞ്ച് വർഷം വരെ ഇത് പ്രവർത്തിപ്പിക്കാൻ കഴിയും എന്നുമാണ്.
ഓക്സിജന്റെ ശുദ്ധത
ദ്രാവക മെഡിക്കൽ ഓക്സിജന്റെയത്ര (99%) ശുദ്ധമല്ലെങ്കിലും ഓക്സിജൻ പൂരിതനില 85 ശതമാനമോ അതിൽക്കൂടുതലോ ഉള്ള കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസൺട്രേറ്റർ ഉപയോഗിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന രോഗികൾക്ക് ഇത് ഉപയോഗിക്കുന്നത് അഭികാമ്യമല്ല.
ഒന്നിലേറെ ട്യൂബുകൾ ഉപയോഗിച്ച് രണ്ട് രോഗികൾക്ക് വരെ ഓക്സിജൻ നൽകാൻ കോൺസൺട്രേറ്ററിന് കഴിയുമെങ്കിലും അണുബാധപടരാനുള്ള സാധ്യത മൂലം അത് ഒഴിവാക്കുകയാണ് നല്ലത്.
ഓക്സിജൻ സിലിണ്ടർ, ദ്രാവക ഓക്സിജൻ എന്നിവയുമായുള്ള വ്യത്യാസം സിലിണ്ടറിന് പകരമായി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൺട്രേറ്റർ. എന്നാൽ, ഇതുപയോഗിച്ച് മിനിറ്റിൽ 5-10 ലിറ്റർ ഓക്സിജൻ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മിനിറ്റിൽ 40-45 ലിറ്റർ ഓക്സിജൻ വേണ്ടിവന്നേക്കാം. കോൺസൺട്രേറ്ററുകൾ കൊണ്ടുനടക്കാൻ എളുപ്പമാണ്. ദ്രാവക മെഡിക്കൽ ഓക്സിജനെ പോലെ പ്രത്യേക താപനിലയിൽ സൂക്ഷിക്കേണ്ട കാര്യമില്ല. സിലിണ്ടറുകളെ പോലെ കോൺസൺട്രേറ്ററുകൾ റീഫിൽ ചെയ്യേണ്ട ആവശ്യവുമില്ല. അന്തരീക്ഷവായു സ്വീകരിക്കാനായി ഒരു ഊർജ സ്രോതസ് മാത്രമേ ആവശ്യമുള്ളൂ.
ചെലവ്
ഏതാണ്ട് 40,000-90,000 രൂപ വരുന്ന കോൺസൺട്രേറ്ററുകൾക്ക് സിലിണ്ടറിനേക്കാൾ (8,000-20,000 രൂപ) ചെലവ് കൂടുതലാണെങ്കിലും അത് ഒറ്റത്തവണ മാത്രമുള്ള നിക്ഷേപമാണ്. വൈദ്യുതിയുടെയും പതിവായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായുണ്ടാകുന്ന ചെലവുമല്ലാതെ, ഉപയോഗിക്കാൻ മറ്റ് അധിക ചെലവുകൾ കോൺസൺട്രേറ്ററിന് ഇല്ല. എന്നാൽ, സിലിണ്ടറുകളുടെ കാര്യത്തിൽ അവ റീഫിൽ ചെയ്യാനും ഗതാഗത മാർഗം കൊണ്ടുപോകാനുമൊക്കെ അധിക ചെലവ് ഉണ്ടാകും.
വിപണി
ഓക്സിജൻ കോൺസൺട്രേറ്ററിനുള്ള ആവശ്യം വർഷത്തിൽ 40,000 എണ്ണം എന്ന നിലയിൽ നിന്ന് മാസത്തിൽ 30,000-40,000 എണ്ണം എന്ന നിലയിലേക്ക് വർദ്ധിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വർദ്ധിക്കുന്ന ആവശ്യത്തെ നിറവേറ്റാൻ മാത്രം നിർമാതാക്കൾ ഇല്ല എന്നത് ഒരു പോരായ്മയായി നിൽക്കുകയാണ്. കൂടുതലും ഇറക്കുമതിയിലൂടെയാണ് കോൺസൺട്രേറ്ററുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്.
Keywords: Covid 19, Oxygen Supply, Oxygen Concentrator, Medical Instrument
കോവിഡ് 19, ഓക്സിജൻ വിതരണം, ഓക്സിജൻ കോൺസൺട്രേറ്റർ, മെഡിക്കൽ ഉപകരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.