തൃശ്ശൂർ: മലയാളികളുടെ പ്രിയതാരം കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. നടനായും ഗായകനായും തിളങ്ങി ഓരോ പ്രേക്ഷകരിലും ഇടം നേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. മണിയുടെ അസാന്നിധ്യത്തിലും അദേഹത്തിൻറെ ഓർമ്മകൾ ഇന്നും ചാലക്കുടിയിൽ നിറഞ്ഞു നിൽക്കുന്നു. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞുനിന്നു.
കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തിയ മണി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം തകർത്തഭിനയിച്ചു. ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മാറി. സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത് സ്റ്റേജിൽ പാട്ടുപാടി ആൾക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി മാറ്റി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ചുരുക്കത്തിൽ സിനിമയിൽ ഓൾ റൗണ്ടറായിരുന്നു കലാഭവൻ മണി.
എന്നാൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും സിനിമയിലും കലാരംഗത്തും സജീവമായി നിൽക്കുമ്പോഴാണ് 2016 മാർച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണി മരണപ്പെടുന്നത്. മരിയ്ക്കുമ്പോൾ 45 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രായം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death anniversary, Kalabhavan mani actor, Kalabhavan mani death