ന്യൂഡൽഹി: തമിഴ് നടൻ രജനീകാന്തിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്കാരം നേടുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു.
2016ൽ പത്മവിഭൂഷൺ, രണ്ട് തവണ പ്രത്യേക പരാമർശമുൾപ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.
നേരത്തെ രജനീകാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത് സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനത്തിൽ നിന്നും താരം പിൻവാങ്ങുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നു മുതൽ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സീന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വാക്‌സിൻ എടുക്കാന്‍ എത്തുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈൻ വഴിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.
45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിനായി കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പ് നടത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളിലും വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ നൽകും. കൂടുതല്‍ വാക്‌സീനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
www.cowin.gov.in എന്ന പോര്‍ട്ടലില്‍ ഫോണ്‍ നമ്പരും ആധാര്‍ നമ്പരും നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്താണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ആശുപത്രികളിലും ഏപ്രില്‍ അഞ്ച് മുതല്‍ വാക്‌സിനേഷനുണ്ടാവും. ഈ കേന്ദ്രങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്നു മുതല്‍ നാലു വരെ അവധി ദിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
കേരളത്തില്‍ ബുധനാഴ്ച 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.