മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ഹിറ്റായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ മധുമുട്ടം രചന നിര്‍വഹിച്ച് 1993 ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ചിത്രം ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴ് സിനിമയെ കുറിച്ചുള്ള ഒരു രഹസ്യം സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. നാഗവല്ലിയായി മാറിയ ഗംഗയെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകുന്ന ക്ലൈമാക്സ് രംഗം എങ്ങനെ ഷൂട്ട് ചെയ്യും എന്ന ആശയക്കുഴപ്പത്തിലായിരുന്നു സംവിധായകന്‍ ഫാസിലും അണിയറ പ്രവര്‍ത്തകരും. നാഗവല്ലിക്ക് വെട്ടിക്കൊല്ലാന്‍ ശങ്കരന്‍ തമ്പിയുടെ ഡമ്മിയെ ഉപയോഗിക്കാം എന്ന ആശയം പങ്കുവെച്ചത് നടന്‍ സുരേഷ് ഗോപി ആയിരുന്നു.
‘‘മണിച്ചിത്രത്താഴ് ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോൾ ഗംഭീരമായ ഒരു സജഷൻ അതിൽ കൊടുത്തത് സുരേഷ് ഗോപിയാണ് എന്ന് ഫാസിൽ സർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എങ്ങനെ ക്ലൈമാക്സ് എക്സിക്യൂട്ട് ചെയ്യണം എന്ന് ആശയക്കുഴപ്പത്തിൽ ഇരുന്നപ്പോൾ സുരേഷ് ഗോപിയാണ് പറഞ്ഞത് നമുക്ക് അതൊരു ഡമ്മി ഇട്ട് അത് മറിച്ചിട്ട് ചെയ്യാമെന്ന്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസിൽ സാർ സ്വീകരിക്കുകയായിരുന്നു. എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞത്.
മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുവെന്നും ചില അഭിനേതാക്കൾ പ്രശ്നം സൃഷ്‌ടിക്കുകയുമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ആയ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.