നീലവെളിച്ചത്തിലെ ഗാനങ്ങൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്ന് ആഷിക് അബു വ്യക്തമാക്കി.
ഗാനങ്ങളുടെ പകർപവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് നീലവെളിച്ചം സിനിമയിൽ ഉപയോഗിച്ചതെന്നാണ് വിശദീകരണം. 1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയത്തിലെ ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്കരനിൽ നിന്നും സംഗീത സംവിധായകനായ എംഎസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നിയമപരമായി സ്വന്തമാക്കിയിരുന്നു.
Also Read- സംഗീതസംവിധായകൻ ബാബുരാജിന്റെ പാട്ടുകൾ അനുമതിയില്ലാതെ ‘നീലവെളിച്ച’ത്തിൽ ഉപയോഗിക്കുന്നതിനെതിരേ കുടുംബം
ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി കരാർ ഒപ്പുവെച്ച് ഗാനങ്ങൾ പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമാതാക്കളായ ഒപിഎം സിനിമാസ് കരസ്ഥമാക്കിയിട്ടുണ്ട്.
ബാബുരാജിന്റെ മൂത്തമകൾ സാബിറയെ ഗാനങ്ങൾ പുനർനിർമിക്കുന്ന വിവരം അറിയിച്ച് സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം തെറ്റിദ്ധാരണമൂലമുള്ള ആശയക്കുഴപ്പം കൊണ്ടാകാമെന്നും വിശദീകരണത്തിൽ ആഷിക് അബു വ്യക്തമാക്കി.
നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാർ വക്കീൽ നോട്ടീസ് നൽകിയിരുന്നു. ബാബുരാജിന്റെ മാസ്‌മരിക സംഗീതത്തെ വികലമാക്കുന്നതാണ് ഗാനങ്ങളെന്ന് മകൻ എം എസ് ജബാർ അഭിഭാഷകനായ എൻ വി പി റഫീഖ് മുഖേന അയച്ച നോട്ടീസിൽ പറയുന്നു.
താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങൾ നീലവെളിച്ചത്തിൽ ഉപയോഗിക്കുന്നതിനെതിരെ സംവിധായകൻ ആഷിഖ് അബു, സംഗീതസംവിധായകൻ ബിജിപാൽ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.