നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു തൻ്റെ പുതിയ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ച സംവിധായകൻ വിനയൻ സി.ബി.ഐ ക്കു മുന്നിൽ മൊഴി നൽകും. ഒരു ഓൺലൈൻ മാധ്യമത്തിനു വിനയൻ നൽകിയ അഭിമുഖത്തിലാണ് ഇതേ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. സി.ബി.ഐ തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നും സംവിധായകൻ പറയുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ടു വൻ വിവാദം അരങ്ങേറിയിരുന്നു. കൂട്ടുകാരോടൊപ്പം ചിലവിട്ട രാത്രിയിൽ സംഭവിച്ച മരണം കൊലപാതകമാണോയെന്ന തരത്തിൽ സംശയം ഉടലെടുത്തിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയപ്പോൾ തന്നെ നിഗൂഢമായ ഒരു ഡയലോഗ് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നു. 'ഞാൻ മരിക്കണമെങ്കിൽ എന്നെ ആരെങ്കിലും കൊല്ലണം, അല്ലാണ്ട് ഞാൻ ചാവില്ല, ഇരട്ട ചങ്കനാ' എന്ന് നായകൻ പറയുന്ന രംഗം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. നടന്റെ ആരോഗ്യ നിലയെക്കുറിച്ചു പൂർണ ബോധ്യമുള്ള അടുത്ത സുഹൃത്തുക്കളിൽ ഒരാൾ അമിതമായി മദ്യം കുടിപ്പിച്ചു മരണത്തിലേക്ക് തള്ളിവിടുന്നതായാണ് ചിത്രം പറയുന്നതു. അഭിനേതാക്കളായ രണ്ടു വ്യക്തികളുടെ പേര് വിവാദങ്ങളിൽപ്പെട്ട് കിടപ്പുണ്ടായിരുന്നു. ഇവരിലേക്കാണോ വിരൽ ചൂണ്ടുന്നതെന്ന സംശയം ആരാധക ലോകത്തിനുണ്ട്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനു'മെന്ന വിനയൻ ചിത്രത്തിലൂടെയാണ് മണി ദേശീയ നിലയിൽ ശ്രദ്ധേയനാവുന്നതു. ഇതേ തുടരുന്നു കാമ്പുള്ള വേഷങ്ങൾ അന്യ ഭാഷകളിൽ നിന്നും മണിയെ തേടിയെത്തിയിരുന്നു.
രാജാമണിയായ് മിമിക്രി-സീരിയൽ താരം സെന്തിൽ ആണ് മണിയുടെ വേഷം അവതരിപ്പിച്ചത്. ഒളിഞ്ഞും തെളിഞ്ഞും സിനിമക്കുള്ളിലെ പടല പിണക്കങ്ങളും, അടിയൊഴുക്കുകളും കൂടി പറഞ്ഞു വച്ച ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cbi, Kalabhavan mani, Kalabhavan mani death, Malayalam film, Vinayan, കലാഭവൻ മണി, വിനയൻ