കൊച്ചി: ബിനാലെ എന്നും പ്രചോദനം തരുന്നതാണെന്ന് വ്യക്തമാക്കി സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ടെന്നും ആദ്യ ബിനാലെക്കു ശേഷം ചെയ്‌ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നെന്നും അദേഹം പറഞ്ഞു.
‘അതുകൊണ്ട് ‘ബിനാലെ ഡയറ്കടർ’ എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ‘ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു’, ലാൽ ജോസ് പറഞ്ഞു.
അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി സംവദിക്കുന്ന ഒരുപാട് അവതരണങ്ങൾ ബിനാലെയുടെ സവിശേഷതയാണ്. അവയുടെ പൂർണമായ യഥാർത്ഥ അർത്ഥമൊന്നും സാധാരണക്കാരന് മനസിലായില്ലെങ്കിലും സ്വന്തം നിലയ്ക്ക് അനുമാനങ്ങൾ സാധ്യമാക്കി. ഇത്തവണ കുറേക്കൂടി ശ്രദ്ധയൂന്നി ആഴത്തിൽ മനസിലാക്കി കാണേണ്ടവയാണ് അവതരണങ്ങൾ. പ്രാധാന്യം വിവരിച്ചു കേട്ടറിയേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.
കാലാവസ്ഥാമാറ്റം ഉൾപ്പെടയുള്ള സാമൂഹ്യ വിഷയങ്ങളിലുള്ള വീഡിയോകൾ നടുക്കമുണ്ടാക്കുന്നവയാണ്. അതുകൊണ്ട് സമയം മാറ്റിവച്ച് കാണേണ്ടതാണ് ബിനാലെ. കോവിഡാനന്തരം സ്വാഭാവികമായും ലോകത്തെ എല്ലാ കലാരൂപങ്ങളിലും ആ മഹാമാരിയുടെ സ്വാധീനമുണ്ട്. ആ മാറ്റം ബിനാലെയിലും പ്രകടം. ഉപരിതലസ്പർശിയായ നിലയിൽ നിന്ന് ആന്തരികമായി കാര്യങ്ങളെ സമീപിക്കുന്ന വിധം സമൂഹം മാറിയെന്നും ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ച് ലാൽ ജോസ് പറഞ്ഞു.
പ്രശസ്‌ത സ്വിസ് ആർട്ടിസ്റ്റും കലാധ്യാപകനുമായ ഡിനോ റിഗോലി, ത്രിപുര വ്യാപാര വാണിജ്യ ഡയറക്‌ടർ ബി വിശ്വശ്രീ, ഒളിംപ്യൻ ടി സി യോഹന്നാൻ എന്നിവരും ബിനാലെ കാണാനെത്തിയിരുന്നു. അതേസമയം ലാൽ ജോസിന്റെ സംവിധാനത്തിൽ 2013 ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.