കൊച്ചി: നിനക്ക് പെരുമാടന് ആരാണെന്ന് അറിയാമോടാ ഷാജീവാ.... എല്ലാവരെയും വഴിതെറ്റിച്ചുവിടുന്ന ഭയങ്കരനാ... ചിത്രത്തിന്റെ തുടക്കത്തിലെ ഘനഘംഭീര ശബ്ദമായാണ് ഗീതി സംഗീത ആദ്യം പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഐ.എഫ്.എഫ്.കെയിലെ പ്രദര്‍ശനത്തിന് ശേഷം നിരവധി അനുമോദനങ്ങള്‍ ലഭിച്ചെങ്കിലും ചിത്രം ഒ.ടി.ടിറിലീസ് ചെയ്തതോടെ ഗീതി 'ചുരുളി ഗീതി'യായി മാറിയിരിയ്ക്കുന്നു. ചിത്രത്തിലെ തെറിയേക്കുറിച്ച് അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗീതിയുടെ പെങ്ങളു തങ്കയേക്കുറിച്ച് കാര്യമായ വിമര്ശനങ്ങളില്ലെന്ന് ഗീതി പറയുന്നു.
ചുരുളി
ക്യൂബന്‍ കോളനിയെന്ന ചിത്രത്തിലെ വില്ലത്തി വേഷമാണ് ചുരുളിയിലെ തങ്കയിലേക്ക് വഴി തെളിച്ചത്. ലിജോ ജോസ് പല്ലിശേരിയേപ്പോലെ ലോകോത്തര സംവിധായകനൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.
ചുരുളി പോലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഗീതി എന്നാല്‍ ചുരുളി എന്നറിയുന്നതില്‍ സന്തോഷം. മന്ത്രവാദം ചെയ്യുന്ന സ്ത്രീ ഉഴിച്ചിലുകാരിയായ തങ്ക ചുരുളിയുടെ പെങ്ങളാണ്. സിനിമയില്‍ മൊത്തത്തില്‍ ഒരു മനസിലാകാഴിക ഉണ്ട്. തന്റെ കഥാപാത്രത്തിനും അതുണ്ട്. അഭിനയിച്ചിട്ടും സിനിമ കണ്ടിട്ടും തനിയ്ക്കും തങ്കയേ പൂര്‍ണ്ണമായി മനസിലായിട്ടില്ല. പെങ്ങളുതങ്ക പ്രകൃതി തന്നെയാണെന്ന് വേണമെങ്കില്‍ നിര്‍വ്വചിയ്ക്കാം. അവരിലേക്കെത്തുമ്പോള് പലരുടെയും വേദന പോലും മാറുന്നു. ഓരോ കഥാപാത്രങ്ങള്‍ വ്യത്യസ്ത തലങ്ങള്‍. ഓരോരുത്തരവും വിചാരിക്കുന്ന ആന്തരിക തലവും ബാഹ്യതലങ്ങളുമൊക്കെ ഓരോ കഥാപാത്രത്തിലും കണ്ടെത്താം.
സിനിമയിലെ തെറി
കഥയിലെ തെറിയേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കുറ്റവാളികള്‍ മാത്രം താമസിയ്ക്കുന്ന സ്ഥലം. അവിടുത്തെ ഭാഷ അങ്ങനെ തന്നെയാവണം. മറിച്ചാണെങ്കിലാണ് സത്യസന്ധതയില്ലായ്മയാവുക. ഓരോ സിനിമയും അതര്‍ഹിയ്ക്കുന്ന ഭാഷയാണ് വേണ്ടത്. കഥാപാത്രങ്ങള്‍ അവശ്യപ്പെടുന്ന രൂപഭാവങ്ങള്‍. പെങ്ങളു തങ്കയുടെ വേഷമിട്ടല്ല ജീവിയ്ക്കുന്നത്. ചിത്രത്തിനുവേണ്ടി അണിഞ്ഞതാണ്. അങ്ങനെ വേണം കരുതാനും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയേക്കുറിച്ച് മറ്റു തലങ്ങളില്‍ സംസാരിയ്ക്കട്ടെ. 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം കാണാവുന്നത് എന്ന ക്യത്യമായ മുന്നറിയിപ്പ് കൊടുത്താണ് സിനിമ തുടങ്ങുന്നതുതന്നെ. പ്രായപരിധിയ്ക്ക് മുകളിലുള്ളവരും കാണാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതി. ചിത്രത്തിലെ തെറിയുടെ പേരില്‍ മാത്രമല്ല ചുരുളി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
തെറിപറയാന്‍ മടിയില്ലാത്ത നാട്ടുകാരി തകര്‍ത്തഭിനയിച്ചു
ചുരുളിയിലെ ശ്രദ്ധിയ്ക്കപ്പെടുന്ന സ്ത്രീ വേഷങ്ങളിലൊന്ന് ജാഫര്‍ ഇടുക്കിയുടെ കടയിലെ കറിക്കാരിയാണ്. മറ്റൊരു നടിയ്ക്കുവേണ്ടി പറഞ്ഞുവെച്ചതാണ്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടിയ്ക്ക് പറ്റാതെ വന്നു. ഒരു സീന്‍ മാത്രമാണ് ആ കഥാപാത്രത്തിന് ഉണ്ടായിരുന്നതും. അഭിനയിക്കാന്‍ ആളില്ലാതെ വന്നതോടെ പ്രാദേശിക സഹായിയായ ആളാണ് ഭാര്യ വേണമെങ്കില്‍ സീനില്‍ നിര്‍ത്താന്‍ പറഞ്ഞത്. എന്നാല്‍ ചേച്ചിയുടെ അഭിനയം സംവിധായകന് ഇഷ്ടപ്പെട്ടതോടെ വീണ്ടും രംഗങ്ങള്‍ ചേര്‍ക്കുകയായിരുന്നു. ചേച്ചിയ്ക്ക് തെറി ഒരു പ്രശ്നമേയല്ലായിരുന്നു. ആ നാട്ടില്‍ തെറി ഒരു പുത്തരിയല്ലെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളൊക്കെ പറഞ്ഞു പഠിച്ച് അവതരിപ്പിച്ചപ്പോള്‍ അവര്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ തെറി പറഞ്ഞു.
പാലത്തിനപ്പുറം വോറൊരു ലോകം
ബാഹ്യലോകത്തെയും ചുരുളിയെയും ബന്ധിപ്പിയ്ക്കുന്ന പൊട്ടിപ്പൊളിഞ്ഞ പാലം കടന്നാല്‍ മറ്റൊരു ലോകമാണ്. മൃഗവാസന നിറഞ്ഞ ജനങ്ങള്‍. കുറ്റവാളികള്‍ മാത്രം നിറയുന്ന ഇടം. പോലീസും കുറ്റവാളികളും തമ്മില്‍ ഇടപഴകുന്ന രീതി സിനിമ തുറന്നുകാട്ടുന്നു.സിനിമയില്‍ ഒരു രംഗത്ത് സുകുമാരക്കുറിപ്പിനെ കിട്ടിയാല്‍ പിടിയ്ക്കുമോയെന്ന് ചെമ്പന്‍ വിനോദിനോട് ചോദിയ്ക്കുമ്പോള്‍ ഇല്ലെന്നാണ് മറുപടി. ചുരുളിയില്‍ നിന്നും വണ്ടിനിറയെ കുറ്റവാളികളെ പിടിയ്ക്കാമെന്ന് പറയുമ്പോള്‍ കീഴുദ്യോഗസ്ഥനോട് വെണ്ടെന്ന പറയുന്ന മേലുദ്യോഗസ്ഥനെയാണ് ചുരുളി വരച്ചുകാട്ടുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ള കുറ്റവാളികളെ മാത്രം പിടിച്ച് അവശേഷിയ്ക്കുന്നവരെ പുറത്തു നിര്‍ത്തുന്ന നിയമപാലകരുടെ ലോകം. സത്യത്തില്‍ ഇത്തരം കാര്യങ്ങളാണ് സിനിമയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍.
അഭിനയമോഹം തലയ്ക്കുപിടിച്ചപ്പോള്‍ ജോലിവിട്ടു
എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്നു. ഏഴുവര്‍ഷം ജോലിനോക്കിയശേഷം വഴി അഭിനയത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. ജോലി രാജിവെച്ച് നാടക രംഗത്തേക്ക്. ആളുകള്‍ വട്ടാണെന്ന് പറയുമെന്നതിനാല്‍ ജോലി രാജിവെച്ച കാര്യം ആരോടും പറയാറില്ല. തുറമുഖം അടക്കം ശ്രദ്ധേയ നാടകങ്ങളില്‍ അഭിനയിച്ചു. ക്യൂബന്‍ കോളനിയിലെ വില്ലത്തി മറ്റു ചിത്രങ്ങളിലേക്ക് വഴി തെളിച്ചു. രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രം തുറമുഖം, ഷൈന്‍ നിഗത്തിന്റെ വെയില് സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം, എം.ടി.വാസുദേവന്‍ നായര്‍ പ്രിയദര്ശന് സിനിമ ശിലാലിഖിതങ്ങള്‍, മിഥുന് മാനുവല്‍ തോമസിന്റെ പുതിയ ചിത്രം അടക്കം കൈ നിറയെ സിനിമകളാണ് കയ്യിലുള്ളത്. അടുത്ത രണ്ടുമാസങ്ങളിലായി അഞ്ചോളം സിനിമകള്‍ റിലീസാവും. ലാല്‍ ജോസ്, വി.കെ.പ്രകാശ്, ലിജോ ജോസ് പല്ലിശേരി, പ്രിയദര്ശന് ആദ്യ ഘട്ടത്തില്‍ തന്നെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങള്‍. ഇതിനപ്പുറമിനി എന്തുവേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chemban vinod jose, Churuli movie, Lijo jose pellissery, Vinay Fort