തിരുവനന്തപുരം: തിരക്കഥാകൃത്ത് ജോൺ പോളിനെ (John Paul)സഹായിച്ചില്ലെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് നിർദേശം. കട്ടിലിൽ നിന്ന് വീണ ജോൺ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ ഫയർ ഫോഴ്സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങൾ ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം വിശദമായി അന്വേഷിക്കാൻ ജില്ലാ ഫയർ ഓഫീസർ ഹരികുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഫയർഫോഴ്സ് മേധാവി അറിയിച്ചു.
ജോൺ പോൾ അവസാന നാളുകളിൽ നേരിട്ട ദുരവവസ്ഥ സുഹൃത്ത് ജോളി ജോസഫ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കട്ടിലിൽ നിന്ന് വീണ ജോൺ പോളിനെ സഹായിക്കാൻ നടൻ കലേഷും ഭാര്യയും ആംബുലൻസ് ഡ്രൈവർമാരെയും ഫയർ ഫോഴ്സിനെയും ബന്ധപ്പെട്ടെങ്കിലും സഹായങ്ങൾ ലഭിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ.
മൂന്ന് മണിക്കൂറോളം ജോൺ പോളിന് തറയിൽ കിടക്കേണ്ടി വന്നു. ജോൺ പോളിന്റെ മരണത്തിന് കാരണം ഇവിടത്തെ വ്യവസ്ഥിതി കൂടിയാണ് എന്നാണ് സുഹൃത്തുകളുടെ കുറ്റപ്പെടുത്തൽ.
Also Read-എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്: ജോളി ജോസഫ്
ഏപ്രിൽ 23 നാണ് ജോൺ പോൾ അന്തരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
താൻ എഴുതിയത് ജോൺ പോൾ എഴുതാൻ ആഗ്രഹിച്ചതാണെന്ന് ജോളി ജോസഫ് ന്യൂസ് 18 നോട് പറഞ്ഞു. വീഴ്ചയിൽ ഉണ്ടായ ആഘാതം ജോൺ പോളിനെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു. പ്രായമായവർക്ക് പെട്ടന്ന് അസുഖം വന്നാൽ സഹായത്തിന് ഒരു സംവിധാനം ഉണ്ടാകണമെന്ന് ജോൺ പോൾ ആഗ്രഹിച്ചിരുന്നുവെന്നും ജോളി ജോസഫ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.