ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ചിത്രങ്ങളിലൊന്നാണ് ലാല്‍ സിംഗ് ഛദ്ദ (laal singh chaddha). നാല് വര്‍ഷത്തിന് ശേഷം ആമിര്‍ ഖാന്റെ (aamir khan) ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. രക്ഷാബന്ധന്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം 12 കോടി രൂപയുടെ ഓപ്പണിംഗ് കളക്ഷനാണ് നേടിയത്. കഴിഞ്ഞ 13 വര്‍ഷത്തിനിടയിൽ ആമിര്‍ ഖാന്റെ ഏറ്റവും മോശം ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന ചിത്രമാണിത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസില്‍ 50 കോടി തികയ്ക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.
അടുത്തിടെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ചില വിതരണക്കാര്‍ (distributors) നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍, ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ വയാകോം 18 (viacom 18) ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ്. 'അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങള്‍' എന്നാണ് വയാകോം 18 ഇതിനോട് പ്രതികരിച്ചത്.
'ചിത്രത്തിന് മറ്റ് വിതരണക്കാരൊന്നുമില്ല. വി18 സ്റ്റുഡിയോസ് ആണ് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നത്. സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല. ഇന്ത്യയിലും അന്തര്‍ദേശീയ തലത്തിലും ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇത് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ്,'' വയാകോം 18-ന്റെ സിഇഒ അജിത് അന്ധാരെ ഇടൈംസിനോട് പറഞ്ഞു.
also read: ആമിർ ഖാൻ ചിത്രത്തിൽ ചടയമംഗലത്തെ ജഡായു പാറയും; 'ലാൽ സിംഗ് ചദ്ദ' സംസാരവിഷയമാവുന്നു
അതേസമയം, ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌ക്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 2020-ല്‍ ആമിര്‍ ഖാന്റെ തുര്‍ക്കി സന്ദര്‍ശനവും തുര്‍ക്കി പ്രഥമ വനിത എമിൻ എര്‍ദോഗനുമായുള്ള കൂടിക്കാഴ്ചയും വീണ്ടും അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ചുള്ള തന്റെ പഴയ പരാമര്‍ശങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലും ആമിര്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതെല്ലാം ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനെ ബാധിച്ചതായി പറയുന്നു.
എന്നാല്‍, സംഭവം ആമിര്‍ ഖാന് വളരെയധികം ഞെട്ടലുണ്ടാക്കിയെന്നും ഇത്തരം പ്രതിഷേധങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും ആമിറിന്റെയും മുന്‍ ഭാര്യ കിരണ്‍ റാവുവിന്റെയും അടുത്ത സുഹൃത്ത് പറയുന്നു. ചിത്രത്തിന്റെ വിജയത്തിനായി ആമിര്‍ കഠിന പ്രയത്‌നം നടത്തിയിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു. ബോളിവുഡ് ഹംഗാമ ഡോട്ട് കോമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
see also: 'ഇന്ത്യയുടെ ജെയിംസ് കാമറൂൺ'; ടോം ഹാങ്ക്സിന് ആമിർ ഖാനെ പരിചയപ്പെടുത്തിയത് ഇങ്ങനെ
ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌കരിക്കുക എന്ന തരത്തിൽ ‘boycott Laal Singh Chaddha’ എന്ന ഹാഷ്ടാഗിലുള്ള ട്വിറ്ററിലെ പ്രതിഷേധം തന്നെ വേദനിപ്പിച്ചുവെന്ന് ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചിത്രം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. '' ചിലരെങ്കിലും ഞാന്‍ ഇന്ത്യയെ വെറുക്കുന്നുവെന്ന് വിശ്വസിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങനെ തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. സത്യാവസ്ഥ അതല്ല. ദയവു ചെയ്ത് എന്റെ സിനിമ ബഹിഷ്‌ക്കരിക്കരുത്, ദയവായി എന്റെ സിനിമ കാണണം, '' ആമിര്‍ പറഞ്ഞു. നേരത്തെ ആമിര്‍ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു.
ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. കരീന കപൂര്‍, മോന സിംഗ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ലാല്‍ സിംഗ് ഛദ്ദ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aamir Khan, Bollywood film, Movie remake