'ആ ബെസ്റ്റ്' എന്ന ട്രോൾ മീമുകളിൽ ഇപ്പോഴും സജീവമായ മുഖം നടി ലീന ആന്റണിയുടേതാണ് (Leena Antony). 'മഹേഷിന്റെ പ്രതികാരം' (Maheshinte Prathikaram) സിനിമയിലെ അമ്മച്ചി എന്ന് പറഞ്ഞാലും ഈ അഭിനേത്രിയെ ഏവരും അറിയും. എന്നാൽ മഹേഷിനെക്കാളും പ്രതികാരമാണ് ഈ അമ്മച്ചിക്കുള്ളത്. അത് തീർക്കാനായി, ഇനിയും പിടിതരാതെ പത്താം ക്ലാസ് പഠനത്തെ പ്രായത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഓടിപ്പിടിക്കുകയാണ് ലീന ആന്റണി. കഴിഞ്ഞ ദിവസം പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതുമ്പോൾ ലീനയ്ക്ക് പ്രായം 73. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പരീക്ഷാകേന്ദ്രം.
13-ാം വയസ്സിൽ അച്ഛന്റെ മരണശേഷം നാടകത്തിലേക്കു തിരിഞ്ഞപ്പോൾ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. ലീനയും ഭർത്താവ് ആന്റണിയും സിനിമയിലെ അഭിനയത്തിന് ശ്രദ്ധ നേടിയിരുന്നു.
ആന്റണിയുടെ മരണത്തോടെ ലീന വീണ്ടും പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ലീനയുടെ പിതാവ് ശൗരി മക്കളുടെ പഠനം പ്രോത്സാഹിപ്പിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു അദ്ദേഹം. ലീനയ്ക്കും സഹോദരി അന്നാമ്മയ്ക്കും നാടകവും കഥകളിയുമെല്ലാം പഠിക്കാൻ അച്ഛൻ സൗകര്യമൊരുക്കി.
പിതാവിന്റെ വിയോഗം ഉണ്ടാവുമ്പോൾ, ലീന തൈക്കാട്ടുശ്ശേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി. കോളറ ബാധയായിരുന്നു പിതാവിന്റെ മരണകാരണം. കലാനിലയം നാടകസംഘത്തിലാണ് ലീന ആദ്യം അഭിനയിച്ചത്. ഈ വരുമാനം കുടുംബത്തിന് വലിയൊരു സഹായമായി.
മരുമകൾ അഡ്വ. മായ കൃഷ്ണനാണ് ലീനയുടെ ഒറ്റപ്പെടലിന് പരിഹാരമെന്നോണം പത്താം ക്ലാസ് പഠനം എന്ന ആശയം മുന്നോട്ടുവെച്ചത്. 'തായ്‌മൊഴിക്കൂട്ടം' എന്നപേരിൽ അമ്മമാരുടെ ഗാനസംഘവും രൂപവത്കരിച്ചു. അതിലെ അംഗങ്ങളും പഠനത്തിനു തയ്യാറായതോടെ ആഗ്രഹം ആവേശമായി.
ജോ ആൻഡ് ജോ, മകൾ സിനിമകളിലും ലീന വേഷമിട്ടു. ചേർത്തല തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തുല്യതാപഠന ക്ലാസിൽ ലീന പഠനത്തിനെത്തുന്നതിന് പ്രസിഡന്റ് പി.എം. പ്രമോദും കോ-ഓർഡിനേറ്റർ കെ.കെ. രമണിയും പ്രോത്സാഹനമേകി. ലീനയുടെ ക്ലാസിൽ നിന്ന് 23 പേരാണു പരീക്ഷയെഴുതുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.