പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമർശം വിവാദത്തിൽ. വെളുത്ത പഞ്ചസാര, കറുത്ത ശർക്കര പ്രയോഗമാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരിപ്പെട്ടിയെന്ന്?’ എന്നായിരുന്നു മമ്മൂട്ടിയുടെ പരാമർശം.
ഇതിനെതിരെ റേസിസമാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. മമ്മൂട്ടിയ്ക്കെതിരെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ സംഭവത്തെ താമശയായി കണ്ടാല്‍ പോരെയെന്നാണ് മമ്മൂട്ടിയെ പിന്തുണച്ച് മറുവാദം ഉയരുന്നത്.
മുന്‍പ് സംവിധായകന്‍ ജൂഡ് ആന്‍റണിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.