കോഴിക്കോട്: തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണ പാടവമുള്ള നടനായിരുന്നു മാമുക്കോയ. പഠനശേഷം അറുപതുകളിൽ കല്ലായിപ്പുഴയുടെ തീരത്ത് മരമളന്നു തുടങ്ങിയ മാമുക്കോയ നാടകങ്ങളിലൂടെയാണ് സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയത്.
മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം സ്കൂൾ പഠനകാലത്ത് തുടങ്ങിയ നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ ടി മുഹമ്മദ്, വാസു പ്രദീപ്, ബി മുഹമ്മദ് (കവിമാഷ്), എ കെ പുതിയങ്ങാടി, കെ ടി കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
അസാധാരണമായ ചിന്താശേഷിയും നിലപാടുകളും ഉണ്ടായിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് മാമുക്കോയ. കേരളത്തിലെ സാമൂഹിക ജീവിതത്തെ അടുത്തറിഞ്ഞ സാസ്കാരിക പ്രവർത്തകരിൽ ഒരാൾ. കലകൊണ്ടു സാമൂഹിക മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മാർത്ഥമായി വിശ്വസിച്ചവരിലെ മുൻനിരക്കാരനും. തോളുറപ്പും കണങ്കാലിൽ വരെ മസിലുമുള്ള മല്ലന്മാരുടെ നടുവിലേക്ക് കൃശഗാത്രൻ എത്തുമ്പോൾ അതൊരു വഴിമാറി നടത്തമായിരുന്നു.
Also Read- നടൻ മാമുക്കോയ അന്തരിച്ചു
അടിയന്തരാവസ്ഥയുടെ ആധിയിൽ ഉള്ളുപൊള്ളിയ സാംസ്കാരിക പ്രവർത്തകനായും മാമുക്കോയയെ കണ്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ മാങ്കോസ്റ്റിന്റെ ചുവട്ടിൽ ചാരുകസേരയ്ക്ക് ഏറ്റവും അടുത്ത് ഇരിപ്പിടം ലഭിച്ചയാൾ. അറബിപ്പൊന്ന് എഴുതിക്കഴിഞ്ഞ കാലത്താണ് എൻ പി മുഹമ്മദിനും എം ടി വാസുദേവൻ നായർക്കും ഇടയിലൂടെ കൗമാരക്കാരനായ മാമുക്കോയ സന്ദേശവാഹകനായി സഞ്ചരിക്കാൻ തുടങ്ങിയത്. എംടി തന്നെ നിർദേശിച്ചു നൽകിയതായിരുന്നു സുറുമയിട്ട കണ്ണുകളിലെ വേഷം.
സത്യൻ അന്തിക്കാട് സിനിമകളിൽ സെറ്റ് പ്രോപ്പർട്ടി പോലെ അവിഭാജ്യ ഘടകമായ നാളുകൾ. സാമൂഹിക യാഥാർത്ഥ്യങ്ങൾ പറയാൻ ശ്രീനിവാസനും സത്യൻ അന്തിക്കാടിനുമൊക്കെ ഏറ്റവും ആശ്രയിക്കാവുന്ന കഥാപാത്രമായി മാമുക്കോയ മാറി. പ്രിയദർശനും ലാൽ ജോസും സിദ്ദിഖും ലാലും… അങ്ങനെ മലയാളത്തെ ഇളക്കിമറിച്ച സംവിധായകരെല്ലാം ഒരു വേഷം മാമുക്കോയയ്ക്കായി കരുതി. കെട്ടുകാഴ്ചകൾക്കിടയിലേക്ക് മലയാളിത്തം കൊണ്ടുവരാനുള്ള പാലമായിരുന്നു അവർക്കെല്ലാം മാമുക്കോയ.
മലയാള സിനിമയിൽ അനുഭവങ്ങളുടെ പൊന്മുട്ടയിടുന്ന താറാവായിരുന്നു മാമുക്കോയ. തൊട്ടതെല്ലാം തനിത്തങ്കമാക്കിയ ആൾ. എന്നിട്ടും മലയാളി ജീവിതത്തെക്കുറിച്ച് ആധികൊണ്ടുകൊണ്ടേ ഇരുന്നയാൾ.
കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.