‘സ്ഫടിക’ത്തിന്റെ 4K പതിപ്പ് ഫെബ്രുവരി ഒന്‍പത് വ്യാഴാഴ്ച്ച മുതല്‍ തിയേറ്ററുകളില്‍. മോഹന്‍ലാല്‍ ആടുതോമയായി എത്തിയ ‘സ്ഫടികം’ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 4k ഡോള്‍ബി ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവില്‍ തിയേറ്ററുകളില്‍ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ടീസറും ഒക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.
പഴയ സ്ഫടികത്തിലെ ദൃശ്യങ്ങള്‍ക്കൊപ്പം പുതുതായി ചിത്രീകരിച്ച രംഗങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാകും. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ദൈർഘ്യം കൂട്ടിയും എത്തുന്ന സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് സംവിധായകൻ ഭദ്രൻ മറ്റേൽ പറഞ്ഞിരുന്നു. എട്ടര മിനിറ്റ് ദൈർഘ്യം കൂടിയ സ്ഫടികമാണ് തിയേറ്ററിൽ എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Also read- SPADIKAM 4K | ആടുതോമയുടെ രണ്ടാം വരവ് ; ‘സ്ഫടികം’ റീ റിലീസ് ട്രെയ്ലര്‍ പുറത്ത്
1995ലെ ബോക്‌സ് ഓഫീസിൽ എട്ട് കോടിയിലധികം കളക്ഷൻ നേടിയ സ്ഫടികം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു.ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ് വീണ്ടും സ്ഫടികം തിയേറ്ററിൽ എത്തിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത തീപ്പൊരി സിനിമയായ ‘സ്ഫടികം’ മലയാളസിനിമയിൽ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രവുമാണ്.
ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി 4കെ ദൃശ്യശ്രാവ്യമികവിൽ മുന്നിലെത്തുമ്പോൾ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടെ പ്രായഭേദമെന്യേ ഏവർക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം സിനിമയിലുണ്ടാകുമെന്നാണ് സംവിധായകന്‍ ഭദ്രന്‍റെ ഉറപ്പ്.
റെയ്‌ബാൻ ഗ്ലാസ്, മുട്ടനാടിന്റെ ചങ്കിലെ ചോര, മുണ്ട് പറിച്ചുള്ള ഇടി, ചെക്കുത്താൻ ലോറി ഇങ്ങനെ മലയാള സിനിമാ ലോകം ആഘോഷിച്ച നിമിഷങ്ങൾ സമ്മാനിച്ച ചിത്രം. ആടുതോമയുടെ ഇരമ്പിയാർക്കുന്ന ബുള്ളറ്റ് ശബ്ദം വ്യാഴാഴ്‌ച മുതൽ തിയറ്ററിൽ വീണ്ടും 4K മികവില്‍ അലയടിക്കുമ്പോൾ ആരാധകർക്ക് അതൊരു പുത്തൻ ഉണർവാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.