വാഗമണിലെ ഋതംഭര എക്കോ സ്പിരിറ്റ്വല്‍ കമ്മ്യൂണ്‍ അംഗങ്ങള്‍ക്ക് ഇനിയും വിസ്മയം വിട്ടുമാറിയിട്ടില്ല. മലയാളത്തിന്റെ മഹാനടന് ഒരു ദിനം ഷൂട്ടിങ്ങ് തിരക്കുകളില്‍ നിന്ന് മാറി ഋതംഭരയിലെത്തിയതിന്റെ സന്തോഷം പങ്കു വെച്ചിരിയ്ക്കുകയാണ് ഋതംഭര പ്രതിനിധി ആര്.രാമാനന്ദ്.
പ്രാതലിന് എന്ത് കരുതണമെന്നു ചോദിച്ചപ്പോള്‍
ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കില്‍ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുക്കണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകമെമ്പാടും ആരാധകരുള്ള മോഹന്‍ലാല്‍ തങ്ങളുടെയൊപ്പം പ്രാതലുണ്ണുകയും കാടും മോടും നടന്ന് കണ്ട് തങ്ങളിലൊരാളായി മാറിയതിന്റെയും സന്തോഷവും സ്നേഹവും രാമാനന്ദ് കുറിച്ചിരിയ്ക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഏതാണ്ട് രണ്ടു മണിക്കൂർ ദൂരം ചുരം കയറി വാഗമൺ താണ്ടി പശുപാറയിൽ എത്തണം ലാലേട്ടന് കുളമാവിൽ നിന്ന് ഋതംഭര വരെ എത്താൻ. എന്നോട് ചോദിച്ചു എത്ര ദൂരം ഉണ്ടാകും ? ഞാൻ പറഞ്ഞു ഒരുപാട് ദൂരം ഉണ്ട് ലാലേട്ടാ , ഷൂട്ടിംഗ് തിരക്കിനിടയിൽ അത്ര ദൂരം സഞ്ചരിക്കണോ ? ഒരുപാട് ദൂരം എന്നുപറഞ്ഞാൽ എത്ര ദൂരം? രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ...? അതൊക്കെ ഇഷ്ടമുണ്ടെങ്കിൽ വരാമല്ലോ എന്നായിരുന്നു ലാലേട്ടന്റെ മറുപടി....
ഇന്നായിരുന്നു ആ ദിനം... ഇന്നലെ വിളിച്ചു പറഞ്ഞു രാവിലെ ആറരയ്ക്ക് ഞാൻ ഇറങ്ങും എട്ടര ആകുമ്പോൾ എത്തും.. അപ്പൊ നമുക്ക് ഒരു നാലഞ്ച് മണിക്കൂർ അവിടെ ചിലവഴിക്കാൻ കിട്ടുമല്ലോ..
ശരി ലാലേട്ടാ.. പ്രാതലിന് എന്ത് കരുതണം ?
ഏയ് ഒന്നും കരുതണ്ട കഞ്ഞി എങ്കിൽ കഞ്ഞി, എനിക്കുവേണ്ടി ഒന്നും ഒരുങ്ങണ്ട !
ലാലേട്ടൻ കൃത്യസമയത്ത് എത്തി , പ്രാതലുണ്ടു , നമ്മുടെ മുഴുവൻ സ്ഥലവും കാടും, മേടും, മലയും , ഏല ചോലയും , വനചോലയും , വെള്ള ചാട്ടവും , നടന്നു കണ്ടു , എല്ലാ ദുർഘടമേറിയ സ്ഥലങ്ങളിലും ഒരു കുഞ്ഞിന്റെ ഉത്സാഹവും , ആകാംഷയും , ചുറുചുറുക്കും കൊണ്ട് നടന്നു തീർത്തു ...
ഋതംഭരയുടെ ഭാവി വിലയിരുത്തി, ശ്രീനാഥ്ജിയെ (ചെയർമാൻ) ടെലികോൾ ചെയ്തു സുഖാന്വേഷണങ്ങൾ നടത്തി , ഋതംഭര കുടുംബത്തെ ചേർത്തുപിടിച്ചു ചിത്രങ്ങൾ എടുത്തു ... എല്ലാവരുമൊന്നിച്ച് ഊണു കഴിച്ചു ....ഇനി വരാനുള്ള സമയവും കുറിച്ച് തിരിച്ചു പോയി .....
ലാലേട്ടൻ വന്നു പോയപ്പോൾ എല്ലാവരും സംശയത്തോടെ എന്നോട് ചോദിച്ചു ....
ഇപ്പോൾ ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേ ?
എനിക്കിന്നും അതിനുത്തരമില്ല ....
ആർ രാമാനന്ദ്
ഋതംഭര എക്കോ സ്പിരിറ്റ്വൽ കമ്മ്യൂൺ
വാഗമൺ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.