മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീത ലോകം. സംഗീത സംവിധായകരായ ബിജിബാൽ, അൽഫോൺസ് ജോസഫ്, ജോക്സ് ബിജോയ്, ഗായകൻ ഹരീഷ് ശിവ രാമകൃഷ്ണൻ എന്നിവർ രംഗത്തെത്തി. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് എന്ന സംഗീതജ്ഞന്‍ ലിനുവിന്‍റെ ചോദ്യമാണ് വിവാദമായത്.
'സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്' നഞ്ചിയമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബിജിബാൽ കുറിച്ചു. നഞ്ചിയമ്മയുടെ പാട്ടും ശബ്ദവും സംഗീതവും ഇല്ലാതെ അയ്യപ്പനും കോശിയും എന്ന സിനിമ പ്രേക്ഷകന് ചിന്തിക്കാനാവില്ലെന്ന് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പറഞ്ഞു.
നഞ്ചിയമ്മയ്ക്കെതിരായ വിമർശനം ഒരു സംവാദത്തിന് പോലും വയ്ക്കേണ്ടതില്ലെന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ് മാതൃഭൂമിയോട് പ്രതികരിച്ചു. ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയിൽ കമന്റായിട്ടായിരുന്നു അൽഫോൺസിന്റെ പ്രതികരണം.
'ഞാൻ നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. ഞാൻ ഉദ്ദേശിച്ചത് വർഷങ്ങളുടെ പരിശീലനമോ പഠന കാര്യങ്ങളോ അല്ല, മറിച്ച് നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും എന്താണ് നൽകിയത് എന്നതാണ് പ്രധാനം' അൽഫോൺസ് പറഞ്ഞു.
'ഈ അവാര്‍ഡ് ഒരു തെളിച്ചമാണ്! പാട്ട്...അത് തൊണ്ടയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല വരേണ്ടത് നെഞ്ചില്‍ തട്ടി തെറിച്ചു വരേണ്ടതാണ്... എങ്കില്‍ ആ പാട്ട് നഞ്ചിയമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും' സിതാരയും പ്രതികരിച്ചിരുന്നു. ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം എന്നാണ് സുജാത ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു.
ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മയെന്നാണ് ജൂറി പറഞ്ഞത്. ഇന്ത്യ യിലെ ഏറ്റവും നല്ല ഗായിക എന്നല്ലെന്ന് ഹരീഷ് പറയുന്നു. നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം, അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ്. ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അതുകൊണ്ട് തന്നെ അർഹിച്ച അംഗീകാരമാണ് അവർക്ക് കിട്ടിയതെന്ന് ഹരീഷ് ശിവരാകൃഷ്ണൻ പ്രതികരിച്ചു.
പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്ന് ലിനു ചോദിക്കുന്നു. പുതിയൊരു പാട്ട് കംമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പാടിപ്പിക്കാമെന്നവച്ചാൽ അത് സാധിക്കില്ലെന്നും ഒരാഴ്ചയോ ഒരു മാസമോ പഠിച്ചിട്ടുവരാൻ പറഞ്ഞാൽ സാധാരണ ഒരു ഗാനം പാടാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഫേസ്ബുക്ക് വീഡിയോയിൽ ലിനു പറയുന്നു.
ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ലിനു പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: National Film Award