2022 ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഭാഗ്യ വർഷമായിരുന്നില്ല. ഏറ്റവും കൂടുതൽ സിനിമകൾ പുറത്തിറങ്ങിയിട്ടും ഒന്നുപോലും തിയേറ്ററിൽ ചലനം സൃഷ്ടിച്ചില്ല. ഈ വർഷവും പരാജയങ്ങളുടെ തുടർച്ച തന്നെയാണ് താരത്തെ കാത്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഹാഷ്മിക്കൊപ്പം സെൽഫീ എന്ന പുതിയ ചിത്രം പുറത്തിറങ്ങിയത്. ഇതിനു മുമ്പ് പുറത്തിറങ്ങിയ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ, രാംസേതു എന്നിവയ്ക്കു പിന്നാലെ സെൽഫീയും നിരാശപ്പെടുത്തിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ഇനിയെങ്കിലും താരം സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ആരാധകർ പോലും പറയുന്നത്.
തന്റെ സിനിമകൾ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെടുന്നതിൽ അക്ഷയ് കുമാറും നിരാശനാണ്. ഇത് ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും അക്ഷയ് കുമാർ പറയുന്നു. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് സിനിമകളിലെ തിരിച്ചടികളെ കുറിച്ച് താരം പ്രതികരിച്ചത്.
Also Read- തെറ്റിയില്ല അത് ‘കണ്ണൂര്‍ സ്ക്വാഡ്’ തന്നെ; മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
തന്റെ സിനിമകൾ ബോക്സ് ഓഫീസിൽ തുടർച്ചയായി പരാജയപ്പെടുന്നത് ആദ്യത്തെ സംഭവമല്ലെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കി. കരിയറിൽ 16 സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടിട്ടുണ്ടെന്നും പഴയ റഫ് ആന്റ് ടഫ് നായകൻ പറഞ്ഞു. എട്ട് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയവും കടന്നു പോയിട്ടുണ്ട്. ഇപ്പോൾ മൂന്ന്-നാല് സിനിമകൾ പരാജയപ്പെട്ടു.
സിനിമകൾ പരാജയപ്പെടുന്നത് തന്റെ പിഴവു കൊണ്ടാണെന്നും താരം പറഞ്ഞു. പ്രേക്ഷകർ മാറിയെന്നും ഇനി താൻ മാറേണ്ട സമയമാണെന്നുമാണ് നടൻ പറയുന്നത്. തന്നെ പൊളിക്കേണ്ട സമയമായെന്നും പ്രേക്ഷകർ മാറി. അതിനാൽ ആദ്യം മുതൽ താൻ തുടങ്ങേണ്ടിയിരിക്കുന്നു.
തന്റെ സിനിമകൾ തിയേറ്ററിൽ തുടർച്ചയായി പരാജയപ്പെടുന്നെങ്കിൽ തെറ്റ് തന്റെ ഭാഗത്തു തന്നെയാണ്. മാറേണ്ട സമയമായി എന്നതിന്റെ മുന്നറിയിപ്പാണ്. താൻ അതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുമാത്രമേ തനിക്കു ചെയ്യാൻ കഴിയുകയുള്ളൂവെന്നും അക്ഷയ്.
സിനിമകൾ പരാജയപ്പെടുന്നതിനു പ്രേക്ഷകരെ കുറ്റപ്പെടുത്തരുത്. നൂറ് ശതമാനം അത് തന്റെ തെറ്റാണ്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തനിക്കു പറ്റുന്ന പാളിച്ചകൾ കൊണ്ടാണ് പരാജയമുണ്ടാകുന്നത്. അതല്ലെങ്കിൽ, സിനിമയ്ക്കു വേണ്ട ഘടകങ്ങൾ ഇല്ലാത്തതുകൊണ്ടാകാമെന്നും അക്ഷയ് കുമാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.