സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബോളിവുഡ് നടി ദീപിക പദുക്കോൺ മുംബൈയിലെത്തി. കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് എത്താൻ എൻസിബി ദീപികയോട് ആവശ്യപ്പെട്ടത്.
ഗോവയിലെ ഷൂട്ടിംഗ് നിർത്തിവെച്ച് ചാർട്ടേഡ് ഫ്ലൈറ്റിലാണ് ദീപിക പദുക്കോൺ മുംബൈയിലെത്തിയത്. സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ എന്നിവർക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഗോവയിലായിരുന്നു ദീപിക. മുംബൈയിലേക്ക് പോകുന്നതിനുമുമ്പായി ദീപിക തന്റെ നിയമ ഉപദേശകരുമായി റിസോർട്ടിൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ട് ഉണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ദീപിക പദുകോണിനോട് സെപ്റ്റംബർ 25ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരിഷ്മയും ദീപികയും ഉൾപ്പെടുന്ന വാട്സാപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് കേസിൽ ദീപിക പദുക്കോണും ഭാഗമായത്. വാട്സാപ്പ് ചാറ്റിൽ ഇതിൽ ദീപികയെ 'D' എന്നും കരിഷ്മയെ 'K' എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ദീപിക കരിഷ്മയോട് 'മാൽ, ഹാഷ്' എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാൽ, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോൾ താൻ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കിൽ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചർച്ച അവസാനിക്കുമ്പോൾ തനിക്ക് 'ഹാഷ്' ആണ് വേണ്ടതെന്നും 'കഞ്ചാവ്' അല്ലെന്നും ദീപിക വ്യക്തമാക്കുന്ന തരത്തിലുള്ള വാട്സാപ്പ് ചാറ്റാണ് പുറത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deepika Padukone, Drug party, Rhea Chakraborty, Sara Ali Khan, Shraddha Kapoor, Sushant Singh Rajput Case