#ധന്യാ വിശ്വംതങ്കമീൻഗൾക്ക് ശേഷമാണ് റാം എന്ന സംവിധായകനെ മലയാളി പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. എന്നാൽ കട്രത് തമിഴിനോ തങ്കമീൻഗൾക്കോ തരമണിക്കോ കിട്ടാത്ത ശ്രദ്ധ പേരൻപിലൂടെ റാം നേടി. ചിത്രത്തിൽ ഒാരോ അഭിനേതാക്കൾക്കും ഇത്രയേറെ പ്രധാന്യം നൽകുന്ന അവരെ പെർഫക്ട് ക്യാരക്ടർ ആക്കുന്ന സംവിധായകൻ. അങ്ങനെയൊരു സംവിധായകൻ മമ്മൂട്ടിക്കൊപ്പം ഒന്നിച്ചപ്പോൾ ചിത്രം പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി.
അച്ഛന്റെയും മകളുടെയും കഥയാണ് പേരൻപ് പറയുന്നത്. ജീവിതസാഹചര്യങ്ങളാലും ശാരീരിക അവശതകളാലും ഒറ്റപ്പെട്ട മാറ്റിനിർത്തപ്പെട്ട രണ്ടുപേരുടെ കഥ. സമീപകാല ചിത്രങ്ങളില്‍ മമ്മൂട്ടിയിലെ നടൻ പ്രേക്ഷകരെ കരയിച്ചിട്ടില്ല. എന്നാൽ ഒരു സങ്കടക്കടൽ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വീണ്ടും വിസ്മയിപ്പിച്ചു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകളോടുള്ള കരുതലും സ്നേഹവുമാണ് ചിത്രം മുഴുവൻ, മറ്റുള്ളവരെ ഭയത്തോടെ കാണുന്ന പാപ്പായ്ക്ക് സ്വന്തം അച്ഛനെയും പേടിയാണ്. അമുതവന്റെ കരുതലും സ്‌നേഹവുമൊന്നും മനസ്സിലാക്കാന്‍ ആദ്യമൊന്നും അവള്‍ക്ക് കഴിയുന്നുമില്ല. കൂടെയിരിക്കാൻ പോലും പറ്റാതെ മാറി നടന്ന പാപ്പ പിന്നീട് മാറിവരുന്ന കാഴ്ച. വൈകാരികമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തൊരുക്കിയ സിനിമ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന തരത്തിലുള്ള പേരുകളാണ് ഓരോ അധ്യായത്തിനും നല്‍കിയിട്ടുള്ളത്. മകളേക്കാൾ രോഗം തളര്‍ത്തുന്നത് അമുതവനെയാണ്. നന്നായി കെയര്‍ ചെയ്തിട്ടും പാപ്പയെ എല്ലാം ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. അമുതവന്‍ അടുത്തുണ്ടെങ്കില്‍ അവള്‍ ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാറില്ല. ഒന്നും നിയന്ത്രിക്കാന്‍ കഴിയാത്ത, ഒന്നും വ്യക്തമായി പ്രകടിപ്പിക്കാന്‍ കഴിയാത്ത കുട്ടിയാണ് പാപ്പ. ഭിന്നശേഷിയുള്ള കുട്ടികളുള്ള അച്ഛന്മാരോ അമ്മമാരോ തീയേറ്ററില്‍ പോയി അമുതവനെ നോക്കിയാല്‍ അത് സിനിമയല്ല, തങ്ങളുടെ ജീവിതമാണെന്ന് തോന്നും.
Also read:
Film review: അള്ള് രാമേന്ദ്രൻ പേരൻപ് സാധനയുടേയും ചിത്രമാണ്. തങ്കമീൻഗളിൽ ദേശീയ അവാർഡ് നേടിയ സാധന പേരൻപിലെ പാപ്പയാണ്.സിനിമയിലെ ഏറ്റവും പ്രാധാന്യം അഞ്ജലി അമീര്‍ അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തിനാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അതിജീവന യാഥാര്‍ഥ്യം മീരയിലൂടെ അവതരിപ്പിക്കുന്നുണ്ട് റാം.
തേനി ഈശ്വറിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സൗന്ദര്യം. യുവൻ ശങ്കർ രാജയുടെ സംഗീതം പേക്ഷകരോട് സംസാരിച്ച നിമിഷങ്ങളുണ്ട് ചിത്രത്തിൽ അതിനൊത്ത് സൂര്യ പ്രഥമന്റെ എഡിററിങ്ങും.
റോട്ടര്‍ഡാം ഇന്‍റര്‍നാഷണൽ ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിലും ഷാങ്ഹായ് ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ പ്രീമിയറിലും പ്രദര്‍ശിപ്പിച്ച ചിത്രം. പ്രദര്‍ശിപ്പിച്ച മേളകളിലെല്ലാം മികച്ച അഭിപ്രായമാണ് പേരൻപ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.