മോഹൻലാൽ (Mohanlal ) ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (Marakkar: Arabikkadalinte Simham) തിയേറ്ററിൽ റിലീസ് (theatre release) ചെയ്യാൻ ധാരണയായി. ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ
സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളിൽ കപ്പാസിറ്റിയുടെ 50 ശതമാനം പേർക്കു മാത്രം പ്രവേശനം ഉണ്ടാവും.
തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ചതായി റിപോർട്ടുകൾ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തിൽ, നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ച തിയേറ്റർ ഉടമകൾ, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന നിലയിൽ റിപോർട്ടുകൾ വന്നിരുന്നു. ഇനി ഈ രീതിയിലാവുമോ മരയ്ക്കാർ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകൾ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റർ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ആമസോൺ പ്രൈം വീഡിയോ 90 കോടി മുതൽ 100 കോടി രൂപ വരെ വിലയ്ക്ക് വാങ്ങിയതായി റിപ്പോർട്ട് പുറത്തിറങ്ങിയിരുന്നു. ആമസോൺ ഇന്ത്യയിൽ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളിൽ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൽ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
100 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിർമ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങൾ പറയുന്നു. 90 കോടി മുതൽ 100 കോടി രൂപ വരെ നൽകിയാണ് ആമസോൺ ചിത്രം വാങ്ങിയതെങ്കിൽ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേർന്നാൽ നിർമ്മാതാവിന് മികച്ച ലാഭം ലഭിക്കും.
തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദർശൻ ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി.
ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Marakkar, Marakkar - Arabikadalinte Simham, Marakkar arabikkadalinte simham, Marakkar: Lion of the Arabian Sea