ജോർജ്കുട്ടിയെ അറിയില്ലേ? സ്വന്തം കുടുംബം രക്ഷിക്കാൻ വേണ്ടി സാഹചര്യ സമ്മർദ്ദം മൂലമുണ്ടായ ഒരു കൊലപാതകം മറച്ചുവയ്ക്കാൻ തന്ത്രപരമായി കഥകൾ മെനഞ്ഞ നാട്ടിൻപുറംകാരനായ ഒരു കേബിൾ ടി.വി. ഓപ്പറേറ്ററെ? ഭാര്യയും രണ്ടു പെൺമക്കളും മാത്രം വീട്ടിലുണ്ടായിരുന്ന നേരത്ത്
ഇരുട്ടിന്റെ മറവിൽ കടന്നു വന്ന 'ക്ഷണിക്കപ്പെടാത്ത അതിഥിയെ' പിന്നീട് ഒരിക്കലും, ഒരുതരത്തിലും തിരികെ വരാൻ കഴിയാത്ത വണ്ണം പറഞ്ഞയച്ച ജോർജ് കുട്ടി.
നിങ്ങൾ സ്വന്തം കുടുംബം രക്ഷിക്കാൻ ഏതറ്റം വരെ പോവും? ചോദിക്കുന്നത് മോഹൻലാൽ. ദൃശ്യം രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുൻപായി പ്രേക്ഷകരോട് ഈ ചോദ്യവുമായി വരികയാണ് മോഹൻലാൽ. ആ പോസ്റ്റ് ചുവടെ കാണാം.
2020 സെപ്റ്റംബര്‍ 21നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2021
ഫെബ്രുവരി 19ന് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. കർശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2.
സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല, ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല എന്നായിരുന്നു നിയന്ത്രണം. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.
ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
സിനിമ 2013ൽ ഇറങ്ങിയ ശേഷം എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകർ ഓർക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച് സിനിമയുടെ ഒരു പ്രധാന മുഹൂർത്തമാണ് ഇത്. ജോർജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയി എന്ന കഥയിലെ നിർണ്ണായക മുഹൂർത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുൺ എന്ന വില്ലൻ കഥാപാത്രത്തിന്റെ മരണം മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനു പിന്നിൽ.
ജോർജുകുട്ടിയുടെ കേബിൾ കട, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള സെറ്റ് കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തൽ തൊടുപുഴയിൽ സജ്ജമാക്കിയിരുന്നു. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ എന്നിവുയെ ഇവിടെ ഒരുക്കിയിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെയാണ് ചിത്രീകരിച്ചത്. ഈ സെറ്റ് അവസാനം പൊളിച്ചു മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.