മലയാള സിനിമ ഏറെ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്ന നാളുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, തിയേറ്ററിലെ ഒ.ടി.ടി.യിലുമായി ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പിലൂടെ പറയുന്നു.
"സിനിമ വകുപ്പ് മന്ത്രി മുന്നോട്ട് വച്ച സിനിമയുടെ OTT പ്ലാറ്റ്ഫോം സിനിമയിലെ എല്ലാ സംഘടനകളും സ്വാഗതം ചെയ്യുമെന്നാണ് എന്റെ വിശ്വാസം. കാരണം ഇനി അങ്ങോട്ട് ഇതൊക്കെ തന്നെ ആണ്.
സർക്കാർ സിനിമാ നിർമ്മാതാക്കളെയും ഉൾപ്പെടുത്തി വേണം മുന്നോട്ട് പോകുവാൻ. വിൽപ്പന കരാർ വ്യക്തമായി ഒരു പത്തു മുതൽ 15വർഷം മാത്രം കലാവധി വെക്കുവാൻ പാടുള്ളു. അത് കഴിഞ്ഞ് റൈറ്റ് തിരിച്ച് നിർമ്മാതാവിന് സ്വന്തമാകണം. അങ്ങനെ ആയാൽ മാത്രമാണ് നിർമ്മാതാവിന് സിനിമയിൽ നിന്ന് വീണ്ടും വരുമാനം ഉണ്ടാകുള്ളൂ. അത് നിർമ്മാതാവിന്റെ നിലനിൽപ്പിന് സഹായകമാകും.
എല്ലാവരും ഒരുമിച്ചു നിന്നാൽ മലയാള സിനിമക്ക് മാത്രം ഒരു ഒ.ടി.ടി. സ്വന്തമാകും.
സിനിമ ഒടിടിയിലും തിയേറ്ററിലും ഒരുമിച്ച് റിലീസ് ഇനി സാധ്യമാക്കുക. പ്രേക്ഷകർക്ക് ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാൻ സാധിക്കും.
ഈ കാലഘട്ടത്തിൽ തിയേറ്ററിൽ പ്രേക്ഷകസാന്നിധ്യം കുറയുന്നത് സ്വാഭാവികമാകും. എല്ലാവരും അത് മനസ്സിലാക്കാൻ ശ്രമിക്കണം
അതുപോലെ സിനിമക്ക് തിയേറ്റർ റിലീസിൽ നിന്ന് വിനോദനികുതി പൂർണ്ണമായി ഒഴിവാക്കി കൊണ്ട് സർക്കാർ സിനിമവ്യവസായം നിലനിർത്താൻ മുന്നോട്ട് വരണം.
ഒരിക്കലും പൈറസി വരാൻ ഇടയില്ലാത്ത ടെക്നിക്കൽ വശങ്ങൾ ഉൾപ്പെടുത്തി വേണം ഒ.ടി.ടി. നടപ്പിൽ വരുത്താൻ.
സിനിമ പൈറസി ചെയ്യുന്നവർക്ക് കടുത്ത ശിക്ഷാനടപടി വേണം.അതിനായി നിയമഭേദഗതി അടിയന്തിരമായി സർക്കാർ കൊണ്ട് വരണം.
പൈറസി ചെയ്യുന്നവർക്ക് ജാമ്യമില്ലാ വകുപ്പും, കുറഞ്ഞത് ആറ് വർഷം ജയിൽ ശിക്ഷ കിട്ടുന്ന നിയമവും കൊണ്ടുവരണം. അല്ലാതെ സിനിമാവ്യവസായം നല്ല രീതിയിൽ മുന്നോട്ട് പോകില്ല.
സിനിമാ തൊഴിലാളികൾക്കും നിർമ്മാതാക്കൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വരണം.
പഴയ സിനിമ നിർമ്മാതാക്കളെയും കണ്ടെത്തി അവരെക്കൂടി ആരോഗ്യ ഇൻഷുറൻസിന്റെ കീഴിൽ കൊണ്ടുവരിക. അവരിൽ ഭൂരിഭാഗവും വളരെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്.
ചലച്ചിത്രവികസന കോർപ്പറേഷനിലും ചലച്ചിത്ര അക്കാദമിയിലും നിർമ്മാതാക്കളെ ഉൾപെടുത്തുവാൻ ശ്രമിക്കണം. സ്റ്റേറ്റ് അവാർഡ് ജൂറിയിൽ നിർമ്മാതാക്കളെ ഉൾപെടുത്തുക.
ഇവർ അല്ല ഇവിടെ സിനിമ നിർമ്മിക്കുന്നത്, സിനിമ നിർമ്മിക്കാൻ പ്രൊഡ്യൂസർ ഉള്ളത് കൊണ്ടാണ് അവാർഡ് നിശ, ഫിലിം ഫെസ്റ്റിവൽ ഒക്കെ ഇവിടെ നടക്കുന്നതെന്ന് സിനിമ മന്ത്രി ആലോചിച്ചു നോക്കുക.
നിർമ്മാതാക്കളും കലാകാരന്മാരാണ്. അത് കൊണ്ടാണ് പുതിയകഥകൾ കേട്ട് പുതിയ സംവിധായകരെ കൊണ്ട് നല്ല സിനിമകൾ നിർമ്മിക്കുന്നത്.
കലാമൂല്യമുള്ള സിനിമകൾ കൂടി സർക്കാർ കൊണ്ട് വരുന്ന ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തയ്യാറാകണം. കൈയും കാലും പിടിച്ചാൽ പോലും സർക്കാർ തിയേറ്ററിലും കലാ മൂല്യമുള്ള സിനിമകൾ റിലീസ് ചെയ്യാൻ അവസരം തരാറില്ല. ഇതിനൊക്കെ ഒരു മാറ്റം വരുത്താൻ സർക്കാർ കൊണ്ട് വരുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിന് കഴിയട്ടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.