കൊച്ചി: പ്രണയമുണ്ടെന്ന് തുറന്നുപയുന്നതില് മടിയില്ലെന്ന് നടി നവ്യ നായര്‍ (Navya Nair). പ്രണയമുണ്ടെന്ന് താന്‍ തുറന്നുപറയുന്നു, മറ്റു ചിലര്‍ തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതിൽ കാഞ്ചനമാലയേ കാണൂ. ചിലര്‍ ഭാര്യയെ പേടിച്ച് പറയാതിരിക്കും, ചിലര്‍ നാട്ടുകാരെ പേടിച്ച് പറയാതിരിക്കും. പ്രണയമുണ്ടെന്നു തുറന്നു പറയാതിരിയ്ക്കാന്‍ താന്‍ കുലസ്ത്രീയല്ലെന്നും ന്യൂസ് 18 ന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ നവ്യ നായര്‍ പറഞ്ഞു.
പ്രണയം സ്വാഭാവികമായി സംഭവിയ്ക്കുന്ന വികാരമാണ്. പക്ഷെ പ്രണയപ്പക അമ്പരപ്പിക്കുന്നു. വിവാഹിതരായവര്‍പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരമില്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണമെന്നും നവ്യ.
വിവാഹമോചന വാര്‍ത്തകളിലെ യാഥാര്‍ത്ഥ്യം
വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നത്. അത്തരം വാര്‍ത്തകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് തോന്നുമ്പോള്‍ കയറിക്കാണും. കൗതുകമുള്ള ഒരു വാര്ത്തയായതുകൊണ്ട് അതുകാണും. മകന്റെ പിറന്നാളിന് വണ്ടി വാങ്ങിയപ്പോഴും, പിറന്നാളിനുമിട്ട ചിത്രങ്ങളില്‍ ഭര്‍ത്താവുണ്ടായിരുന്നില്ല. മൂന്നും ചേര്‍ത്തുവച്ചാണ് വിവാഹമോചന പ്രചാരണങ്ങള്‍ എഴുതിയത്.
എന്നാല്‍ അതുകഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും കാവടി എടുത്തു. എല്ലാവരും ആഘോഷവും നടത്തി. അച്ഛന് ബലിയുമിട്ടാണ് ഭര്‍ത്താവ് മുംബൈയിലേക്ക് പോയത്. ഇതെല്ലാമെങ്ങനെ ആളുകളെ പറഞ്ഞ് മനസിലാക്കും? ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? വാർത്തയ്ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ എന്നേ ഇക്കാര്യങ്ങളെ കാണുന്നുള്ളൂ. ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്നമൊന്നുമല്ലല്ലോ.
ഞാനേ കണ്ടുള്ളൂ..
നന്ദനം സിനിമയുമായി ബന്ധപ്പെട്ട മീമുകള്‍ ആസ്വദിക്കാറുണ്ട്. 'ഞാനേ കണ്ടുള്ളൂ...' എന്ന പ്രയോഗം എവിടെയെങ്കിലും കേള്‍ക്കുമ്പോള്‍ എനിക്കുതന്നെ ചിരിവരും. സിനിമയില്‍ വളരെ വൈകാരികമായി പറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ആളുകള്‍ക്ക് ചിരിയാണ്.
ഡര്‍ട്ടി പിക്ച്ചറിലെ വിദ്യാബാലന്റെ റോള്‍ കിട്ടിയാല്‍
നാടന്‍ പെണ്ണ് ഇമേജ് സൂക്ഷിക്കാനാണ് ഇഷ്ടം, അതാണ് ഞാന്‍. ഡര്‍ട്ടി പിക്ച്ചറിലെ വിദ്യാബാലന് ചെയ്തപോലുള്ള കഥാപാത്രമൊന്നും എന്നേക്കൊണ്ട് കഴിയില്ല. അങ്ങനെ ഒരു കഥാപാത്രം വന്നെങ്കിലെന്ന് ആഗ്രഹമുണ്ട്... പക്ഷെ പറ്റില്ല. കഹാനി, തുമാരി സുലു ഒക്കെ ഓക്കെ, പക്ഷെ ഡര്‍ട്ടി പിക്ചര്‍ നമ്മളേക്കൊണ്ടു കൂട്ടിയാല്‍ കൂടില്ല. പറ്റുന്ന കാര്യങ്ങളല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. ലോറി വലിച്ചുകൊണ്ടു പോകണമെന്നു വലിയ ആഗ്രഹമുണ്ട് പറ്റില്ല. ബുര്‍ജ്ഖലീഫയില്‍ ഒരു ഫ്ലാറ്റ് വാങ്ങണമെന്ന് ആഗ്രഹമുണ്ട് പറ്റില്ല. അതിനുതക്ക വലിയ ആളല്ല
മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും സിനിമകളില്‍ ഒരേപോലെ അവസരം കിട്ടിയാല്‍
എല്ലാ സിനിമകളും കാണുകയെന്നതാണ് പ്രധാന ഹോബി. ഒരിടത്ത് ഭക്ഷണവും സിനിമയും ഓഫര്‍ വന്നാല്‍ സിനിമയ്ക്കാവും പോവുക. ദുല്‍ഖറിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ ഒരുപോലെ വന്നാല്‍ മമ്മൂട്ടിയുടെ പടമാവും സ്വീകരിക്കുക. കാരണം മമ്മൂട്ടിയുടെ ആരാധികയാണ് ഞാന്‍. കഥാപാത്രത്തിന്റെ പ്രധാന്യവും നോക്കും. രണ്ടിലും തുല്യപ്രാധാന്യമെങ്കില് കണ്ണടച്ച് മമ്മൂട്ടി ചിത്രം സ്വീകരിക്കും.
സ്വന്തം കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക
നൃത്തം വികാരമാണ്. അതിനായി ഏറെ അധ്വാനിക്കും. അത് ചെയ്യുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഈര്‍ജ്ജം ലഭിയ്ക്കുന്നു. ആ സന്തോഷം പകരാനും കഴിയും. നമ്മള് വിഷമിച്ചും ത്യാഗം ചെയ്തും ജീവിയ്ക്കുമ്പോള്‍ മറ്റുള്ളവരിലേക്ക് സ്നേഹവും സന്തോഷവും പകരാനാവില്ല. കൂടുതല്‍ സ്ത്രീകള്‍ സ്വതന്ത്രമായി ജീവിക്കുന്നത് നല്ല കാര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിച്ച് സാധനം വാങ്ങാന്‍ പോലും പോവില്ലായിരുന്നു. എല്ലാത്തിനും ഭര്‍ത്താവിനെ ആശ്രയിക്കും. പറ്റുന്ന കാര്യമാണെങ്കിലും ധൈര്യമില്ലായിരുന്നു.
ചെയ്യാന്‍ കഴിയുന്നു എന്ന ധൈര്യമുണ്ടായാല് മതി.പുറത്തെ കാര്യങ്ങളില്‍ നമ്മളെ സാഹായിക്കാന്‍ ഒരുപാട് ആളുകളുണ്ട്. നമ്മള് തിരിച്ചറിയാന്‍ വൈകുന്നു. നമ്മളെ കൊണ്ട് പല കാര്യങ്ങളും ചെയ്യാനാവുമെന്നുപോലും നമ്മള് അറയുന്നില്ല. നമ്മളെ ഭയം വല്ലാതെ കീഴടക്കുന്നു. നാണക്കേടാവുമോ എന്ന ഭയം എല്ലാ സ്ത്രീകള്ക്കുമുണ്ടാവും.
പരാശ്രയകാലം
വിവാഹം കഴിഞ്ഞപ്പോഴാണ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. സ്വന്തം പ്രാഥമിക കൃത്യങ്ങളൊഴിച്ച് മുഴുവന്‍ കാര്യങ്ങളും ചെയ്തിരുന്നത് അച്ഛനും അമ്മയുമാണ്. ഒരു കാര്യത്തെക്കുറിച്ചും യാതൊരു ബോധവുമുണ്ടായിരുന്നില്ല. പൂര്‍ണ്ണ പരാശ്രയ ജീവിയായിരുന്നു അക്കാലത്ത്. അവിടെ നിന്നുമാണ് പിന്നീട് ജിവിതത്തില്‍ സ്വാശ്രയത്തെക്കുറിച്ച് ചിന്തിച്ചത്.
'കിലുക്കം' കണ്ട ഭര്‍ത്താവ്
താന്‍ സിനിമാഭ്രാന്തിയാണ്. 'രണ്ടര മണിക്കൂര്‍ സമയം പാഴാക്കല്‍' എന്നാണ് ഭര്‍ത്താവിന്റെ അഭിപ്രായം. അത്ര സമയം കൂടി വേണമെങ്കില്‍ ബിസിനസ് ചെയ്യാം. ആദ്യമൊക്കെ ഞാന്‍ സിനിമയ്ക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആദ്യമൊക്കെ അടുത്തയാഴ്ച അടുത്തയാഴ്ച എന്നൊക്കെ പറഞ്ഞു. സഹികെട്ട് പിണങ്ങി. മോഹന്‍ലാല്‍ ആരാധകനെന്ന് പറഞ്ഞ ഭര്‍ത്താവിനോട് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം ഏതാണെന്ന് ചോദിച്ചു. കിലുക്കമെന്ന് ഉത്തരം പറഞ്ഞതോടെ പിന്നീട് ഒന്നും പറഞ്ഞില്ല. പിന്നീട് ഒറ്റയ്ക്ക് സിനമിയ്ക്ക് പോകാന്‍ തുടങ്ങി. കിലുക്കത്തില്‍ നിന്ന് ഇവിടെ കൊണ്ടുവരണ്ടേ. ഇടയ്ക്കൊരു ആറാം തമ്പുരാനെങ്കിലും ഉണ്ടായിരുന്നെങ്കില്‍. പിടിച്ചാല്‍ കിട്ടില്ലെന്ന് എനിക്ക് മനസിലായി.
ഭയത്തിന്റെ തോടുപൊട്ടിച്ചാല്‍ സ്വതന്ത്രര്‍
ഭയത്തിന്റെ തോടുപൊട്ടിച്ചാല്‍ സ്വതന്ത്രരാണ്. എല്ലാ പുരുഷന്മാരും കുഴപ്പക്കാരല്ല. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട്. പാചകത്തില്‍ സഹായ്ക്കുന്ന പുരുഷന്മാരുണ്ട്. ജ്യോതിക അഭിയ്ക്കാന് പോകുമ്പോള്‍ സൂര്യ വീട്ടുപണികള്‍ ചെയ്യും. രണ്ടു മൂന്നു കഥകള്‍ കേട്ടുണ്ടെങ്കിലും ഒരുത്തീയ്ക്ക് ശേഷമാവും അഭിനയത്തില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരൂമാനം ഉണ്ടാവുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Navya nair, Oruthee movie