തിരുവനന്തപുരം: സിനിമ സെൻസറിങിൽ പരിഷ്ക്കരണം നിർദേശിച്ചുള്ള നിമയസഭാ ഉപസമിതിയെ പരിഹസിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. കുറ്റകൃത്യങ്ങൾക്ക് കാരണമായി സിനിമയെ കാണുന്ന സാമാജികരുടെ രഹസ്യം എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്‍റെ പരിഹാസം. സമൂഹ നന്മയ്ക്കായി സിനിമകളെ ഉപയോഗിക്കുന്നത് എങ്ങനെയെന്നറിയാൻ തട്ടിപൊളിപ്പൻ വാണിജ്യസിനിമകളും അന്തിസീരിയലുകളും ഒന്നൊഴിയാതെ കാണുന്നവരായിരിക്കും ഈ സാമാജികരെന്നാണ് സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഏതായാലും ഇവരുടെ വേദവാക്യങ്ങൾ കൊണ്ടുതള്ളാൻ പതിനാറാം നൂറ്റാണ്ടിലെ ഏതെങ്കിലും ചവറ്റുകൊട്ട തന്നെ വേണമെന്നും, ഇവിടെയെങ്ങും വലിച്ചെറിഞ്ഞ് ചവറാക്കരുതെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.
സനൽകുമാർ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കുറ്റകൃത്യങ്ങൾക്ക് കാരണമായി സിനിമയെ കാണുന്ന സാമാജികരുടെ രഹസ്യം.
1. സമൂഹനൻമക്കായി സിനിമകളെ എങ്ങനെ ഉപയോഗിക്കാം എന്നറിയാൻ മാത്രമായി തട്ടുപൊളിപ്പൻ വാണിജ്യ സിനിമകളും അന്തിസീരിയലുകളും ഒന്നൊഴിയാതെ കാണുന്ന സ്വഭാവക്കാരാവും ഇക്കൂട്ടർ.
2. സമൂഹത്തിന്റെ “യഥാർത്ഥ” പ്രശ്നം ആഴത്തിൽ അറിയാനും പരിഹരിക്കുന്നതിനുമായി സ്വന്തം ജീവിതം തന്നെ ഇത്തരം സിനിമകളും സീരിയലുകളും കാണാനായി നശിപ്പിക്കുന്നവരും അങ്ങനെ ലോകത്തിനു തന്നെ മാതൃകയാവുന്ന സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്ന ത്യാഗസ്വരൂപരുമാണിവർ.
3. സാമാജിക ധർമം എന്നാൽ സ്വന്തം നിയോജക മണ്ഡലങ്ങളിലെ ചാവടിയന്തിരങ്ങളിലും കല്യാണഘോഷങ്ങളിലും പങ്കെടുക്കുകയും സാമാന്യ ബോധത്തെ സുഖിപ്പിക്കുകയുമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന നിഷ്കളങ്കരായ ഇവറ്റകൾ ലോകത്ത് മറ്റെന്താണ് നടക്കുന്നത് എന്ന് മനസിലാക്കാനോ കഴമ്പുള്ള സിനിമകൾ കാണാനോ പുസ്തകങ്ങൾ വായിക്കാനോ ഒന്നും സമയം വേസ്റ്റാക്കാറില്ല.
എന്തുതന്നെയായാലും ഇവരുടെ വേദവാക്യങ്ങൾ കൊണ്ടുതള്ളാൻ പതിനാറാം നൂറ്റാണ്ടിലെ ഏതെങ്കിലും ചവറ്റുകൊട്ട തന്നെ വേണം. ഇവിടെങ്ങാനും വലിച്ചെറിഞ്ഞ് ചവറാക്കാരുത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly sub committee, Censor board, Film censoring, Sanal Kumar Sasidharan, സനൽകുമാർ ശശിധരൻ, സിനിമ സെൻസറിങ്, സെൻസർ ബോർഡ്